Wednesday, March 30, 2011

അരിയേക്കാള്‍ വിലയുള്ള ചിരി

കേരള രാഷ്ട്രീയത്തിലെ അത്ഭുതക്കുട്ടി കണ്ണൂര്‍ എം.എല്‍.എ. എ.പി. അബ്ദുള്ളക്കുട്ടിയുടെ ചുണ്ടില്‍ വിരിയുന്ന പുഞ്ചിരിക്കു പിന്നിലൊരു രഹസ്യമുണ്ട്... ദന്തഡോക്ടറായ പ്രിയതമ വി.എന്‍. റോസിന.
വിപ്ലവവീര്യം നിറഞ്ഞ യൗവനകാലത്തു ചിരി പുറത്തു കാട്ടാന്‍ മടിച്ച തന്നെ പുഞ്ചിരിയുടെ ലോകത്തേക്കു നയിച്ചതു റോസിനയാണെന്നു തുറന്നു സമ്മതിച്ചത് അബ്ദുള്ളക്കുട്ടി തന്നെ. ചിരിയൊതുക്കാന്‍ മുഖത്തെ 16 പേശികളെ ദൃഢപ്പെടുത്തുമ്പോള്‍ അവയില്‍ പത്തു പേശികള്‍ അയച്ചാല്‍ വിരിയുന്ന സുന്ദരമായ ചിരി മനുഷ്യന് ഒട്ടേറെ സൗഹൃദങ്ങള്‍ നേടിത്തന്നേക്കാമെന്ന ഡോ. റോസിനയുടെ ഉപദേശത്തില്‍ വീണ അബ്ദുള്ളക്കുട്ടി തുടര്‍ന്നുള്ള രാഷ്ട്രീയത്തില്‍ ചിരി കൂടെക്കൂട്ടി. കേരള രാഷ്ട്രീയത്തില്‍ ചിരിച്ചും ചിന്തിപ്പിച്ചും ഒട്ടേറെ അനുയായികളെയും ആരാധകരെയും സൃഷ്ടിച്ച സഖാവ് നായനാരുടെ നാട്ടില്‍ അബ്ദുള്ളക്കുട്ടി അത്ഭുതങ്ങള്‍ സൃഷ്ടിച്ചു. ഇടതു മാറി വലതു ചേരിയില്‍ ചേക്കേറിയിട്ടും കണ്ണൂരിലാകെ ചിരി പ്രസരിപ്പിച്ച് അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസ് എം.എല്‍.എ.യുമായി. ജനവിധി തേടി വീണ്ടുമെത്തുമ്പോഴും ആ മുഖത്തു കളിയാടുന്നതു ചിരി തന്നെ.
തെരഞ്ഞെടുപ്പുകാലം ചിരിയുടേതാണ്. ഗൗരവപ്രകൃതമെങ്കിലും ബാലറ്റ് പെട്ടിയില്‍ വോട്ട് നിറയ്ക്കാന്‍ ചെറു ചിരിയെങ്കിലും ചുണ്ടില്‍ വരുത്താത്ത സ്ഥാനാര്‍ഥികളെ പ്രചരണരംഗത്തു കാണാനാകുമോ? മന്ദസ്മിതം, മൃദുസ്മിതം, പുഞ്ചിരി, മൂകമായ ചിരി, ഓര്‍മച്ചിരി, പൊട്ടിച്ചിരി, മന്ദഹാസം, അലറിച്ചിരി തുടങ്ങി നാനാതരം ചിരികള്‍ വോട്ടര്‍ക്കു മുമ്പില്‍ തെളിയുന്ന കാലം. മുഖ്യമന്ത്രിയായപ്പോഴും പ്രതിപക്ഷ നേതാവായപ്പോഴും ഒരേപോലെകണ്ട മന്ദസ്മിതവുമായി ഉമ്മന്‍ചാണ്ടി പഴയ കുഞ്ഞൂഞ്ഞായി പുതുപ്പള്ളിയില്‍ വോട്ടു തേടുന്നു. കാഴ്ചയില്‍ ഗൗരവക്കാരനെന്നു തോന്നുമെങ്കിലും മട്ടന്നൂരെ ജനങ്ങള്‍ക്കിടയില്‍ കൈ കൂപ്പിയെത്തുന്ന ഇ.പി. ജയരാജന്റെ മുഖത്തു പുഞ്ചിരി എല്ലായ്‌പ്പോഴും ദൃശ്യം. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പൊട്ടിച്ചിരിയുടെ ഇഷ്ടക്കാരന്‍. തുടുത്ത കവിളുകളില്‍ നുണക്കുഴികള്‍ നിറച്ച തുറമുഖമന്ത്രി വി. സുരേന്ദ്രന്‍പിള്ളയുടെ ചിരിക്കു രാഷ്ട്രീയത്തിന്റെ അതിര്‍വരമ്പുകള്‍ക്കുമപ്പുറം ആരാധകരേറെ. കുഞ്ഞുമാണിയെന്ന മാണി സാറിന്റെ നിറഞ്ഞ ചിരി കണികണ്ടുണരുകയെന്നതു തന്നെ ഭാഗ്യമെന്നു വിശ്വസിക്കുന്ന പാലാക്കാര്‍ ഏറെ.
കരുണാകര രീതിയില്‍ മേല്‍ദന്തങ്ങള്‍ പുറത്തുകാട്ടി കെ. മുരളീധരന്‍ ചിരി തൂകുമ്പോള്‍ അനുയായികളുടെ മനം നിറയും. രമേശ് ചെന്നിത്തല പൊട്ടിച്ചിരിക്കുമ്പോഴാകട്ടെ നേത്രങ്ങള്‍ ഉള്‍വലിയും. വലിയ ജനക്കൂട്ടത്തിനിടയിലേക്കു നര്‍മം വിതറി, കൈയടിയും ചിരിയും കൊയ്‌തെടുക്കുന്ന മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പൂമുഖത്ത് അതു കാണുമ്പോഴാണു മന്ദസ്മിതം വിടരുക. സഹകരണ മന്ത്രി ജി.സുധാകരനും ദേവസ്വംമന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിക്കും ഇനി ചിരിക്കാതെ നിവൃത്തിയില്ല. വി.എന്‍. വാസവനും സുരേഷ് കുറുപ്പും ഡോ. തോമസ് ഐസക്കും അബ്ദുള്‍ഖാദറും താടിയിലൊളിപ്പിച്ച ചിരിയുമായാണു ജനങ്ങളെ അഭിമുഖീകരിക്കുന്നത്. വോട്ടര്‍മാരെ ചിരിപ്പിക്കുന്ന പി.സി. ജോര്‍ജിനുവേണ്ടി മകന്റെ ഭാര്യാപിതാവ് സിനിമാതാരം ജഗതി ശ്രീകുമാര്‍ തന്നെ ഇത്തവണ പൂഞ്ഞാറില്‍ ചിരി പടര്‍ത്താന്‍ എത്തുമെന്നാണു വിവരം.
തെരഞ്ഞെടുപ്പു പര്യടനത്തിനിടെ വീണു കാലിന്റെ അസ്ഥി പൊട്ടിയ ധര്‍മ്മടത്തെ ഇടതുസ്ഥാനാര്‍ഥി കെ.കെ. നാരായണന്‍ വേദന കടിച്ചമര്‍ത്തി ഇക്കുറി ചിരിക്കണം. മുമ്പ് എ.കെ. ആന്റണിക്കെതിരേ ചേര്‍ത്തലയില്‍ പടയ്ക്കിറങ്ങിയപ്പോള്‍ ഇപ്പോഴത്തെ സി.പി.ഐ. സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പനും ഇതുപോലെ വേദനച്ചിരി ചിരിക്കേണ്ടി വന്നു. അന്ന് ആശുപത്രി കിടക്കയില്‍ വന്നു കണ്ട ആന്റണി ആദ്യം പ്രകടിപ്പിച്ച വികാരം ചെറുചിരി. മറുപടിയായി ചന്ദ്രപ്പന്‍ കൈമാറിയതു പുഞ്ചിരി.
സ്വതന്ത്ര സര്‍വവിജ്ഞാന കോശമായ വിക്കിപീഡിയയില്‍മുഖത്ത് പ്രത്യേകിച്ചു വായയുടെ ഇരുവശവുമുള്ള പേശികള്‍ ചലിപ്പിച്ചു പ്രകടമാക്കുന്ന ഒരു ഭാവമെന്നാണു ചിരിക്കു നല്‍കിയ വിവക്ഷ. കണ്ണുകള്‍ക്കു ചുറ്റിലുമായി ചിരി പ്രകടമാകും. മനുഷ്യരില്‍ സന്തുഷ്ടി. സന്തോഷം, ആഹ്‌ളാദം എന്നിവ വ്യക്തമാക്കുന്ന ഭാവപ്രകടനമാണിത്. എന്നാല്‍, പകല്‍ രാത്രി ദേഭമില്ലാതെ തുടരുന്ന പ്രചാരണ യാത്രയില്‍ ഹൈ വോള്‍ട്ടും മില്യണ്‍ ഡോളര്‍ ചിരിയും സമ്മാനിക്കാന്‍ നിര്‍ബന്ധിതരാകുന്ന സ്ഥാനാര്‍ഥികള്‍ ഒടുവില്‍ പറയും... ചിരിച്ചുമടുത്തു.
ബൂത്തുകളില്‍ വിരലില്‍ മഷി പടരും മുമ്പ് ആഴത്തില്‍ തുറക്കുന്ന ചിരികളുമായി അവര്‍ നമ്മെ വീണ്ടും തേടിയെത്തുകയാണ്... തെരഞ്ഞെടുപ്പു രംഗത്തു നിന്നു വിരമിച്ച പഴയൊരു രാഷ്ട്രീയ പടക്കുതിര പറഞ്ഞതിങ്ങനെ.... ആദ്യമൊക്കെ ചിരിച്ചത് ആത്മാര്‍ഥമായിട്ടു തന്നെയായിരുന്നു. അന്തസാരശൂന്യമെന്ന് ആളുകള്‍ കരുതിയെങ്കിലും. പിന്നെപ്പിന്നെ ചിരി വിളിപ്പുറത്തു വരാതെയായി. ചിരിച്ചെന്നു വരുത്തി ചിരി സന്ദര്‍ഭങ്ങളില്‍ ചരിതാര്‍ഥനായി.
 വാല്‍ക്കഷണം: ഈ തെരഞ്ഞെടുപ്പിന്റെ നഷ്ടം- ഒരേയൊരു ലീഡര്‍ കെ. കരുണാകരന്റെ സ്വന്തം സ്‌റ്റൈല്‍ ചിരി.

1 comment:

  1. 'ചിരി'കള്‍ നന്നായി. പൊള്ളച്ചിരികളില്‍ ജീവിതം തീര്‍ക്കുന്നവര്‍ :)

    ReplyDelete