Wednesday, March 9, 2011

തെരഞ്ഞെടുപ്പു ചൂട് ശമിപ്പിച്ച് കുട്ടനാട്ടില്‍ ഷൂട്ടിംഗിന്റെ വസന്തകാലം

പൊള്ളുന്ന വേനല്‍ച്ചൂടിനും തെരഞ്ഞെടുപ്പു ചൂടിനുമിടെ കുട്ടനാട്ടിന്റെ പച്ചപ്പില്‍ സിനിമാ ചിത്രീകരണത്തിന്റെ വസന്തകാലം. നെല്‍ വയലുകളിലെ വിളവെടുപ്പും ക്ഷേതോസ്‌വങ്ങളും തീര്‍ത്ത ആഘോഷ തിമിര്‍പ്പുകള്‍ക്കിടെയാണു വെള്ളിത്തിരയിലെ പ്രിയ താരങ്ങള്‍ കുട്ടനാട്ടിലേയക്ക് എത്തുന്നത്.
 ബാബു ജനാര്‍ദനന്‍ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന മമ്മൂട്ടി നായകനാകുന്ന 1993 ബോംബെ മാര്‍ച്ച് 12ന്റെ ചിത്രീകരണം കാവാലം, കൃഷ്ണപുരം, നാരകത്തറ പ്രദേശങ്ങളില്‍ ആരംഭിച്ചു. മുംബൈ ബോംബ് സ്‌ഫോടനം സാധാരണക്കാരുടെ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളും കുട്ടനാട്ടില്‍നിന്നു മുംബൈയിലേക്കു ജോലിതേടിപ്പോയ യുവാവിന്റേയും സഹോദരി ആമിനയുടേയും കഥയുമാണു ചിത്രത്തിന്റെ പ്രമേയം. സനാതന്‍ഭട്ട്, സമീര്‍ എന്നീ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് മമ്മൂട്ടി ഇരട്ടവേഷങ്ങളിലെത്തുന്ന ചിത്രമാണിത്. റോമ, മണിയന്‍പിള്ള രാജു, ജഗതി, ലാല്‍, സിദ്ദിഖ്, ശരണ്യമോഹന്‍, ജഗദീഷ്, ശാരി തുടങ്ങി വലിയൊരു താരനിരതന്നെ ബോംബെ മാര്‍ച്ച് 12ലുണ്ട്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും. കുട്ടനാട്ടില്‍ ഇരുപതുദിവസത്തെ ചിത്രീകരണമാണുള്ളത്. പമ്പയാറ്റില്‍ കാവാലം തീരത്ത് മമ്മൂട്ടി വഞ്ചി തുഴയുന്ന രംഗങ്ങള്‍ ആദ്യ ദിനങ്ങളില്‍ ചിത്രീകരിച്ചു.
  കോട്ടയം, മുംബൈ, കോയമ്പത്തൂര്‍, രാജസ്ഥാന്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് മറ്റുപ്രധാന ലൊക്കേഷനുകള്‍.വേനല്‍ക്കാലവും കൊയ്ത്തുകാലമായതോടെ കുട്ടനാടിന്റെ പ്രകൃതിരമണീയത അഭ്രപാളികളില്‍ പകര്‍ത്താന്‍ ഏതാനും സിനിമാ ചിത്രീകരണ സംഘങ്ങള്‍കൂടി അടുത്തയാഴ്ചകളില്‍ എത്തും. സംഗീത ആല്‍ബങ്ങളുടെയും സീരിയലുകളുടെയും ചിത്രീകരണങ്ങളും പല ഭാഗത്തും നടന്നുവരികയാണ്. ആയിരപ്പറ, കണ്ണെഴുതി പൊട്ടും തൊട്ട്, കരുമാടിക്കുട്ടന്‍, ഒരുക്കം, താളമേളം, ജീവിതം ഒരു ഗാനം, സിംഹാസനം, ഞാന്‍ സല്‍പ്പേര് രാമന്‍കുട്ടി, ഹരീന്ദ്രന്‍ ഒരു നിഷ്‌കളങ്കന്‍, ലാല്‍സലാം തുടങ്ങി ഒട്ടേറെ സിനിമകള്‍ക്കു കാവാലവും പരിസരപ്രദേശങ്ങളും ലൊക്കേക്ഷനായിട്ടുണ്ട്.

No comments:

Post a Comment