Thursday, March 10, 2011

കഥയല്ലിത് ജീവിതം...

മാര്‍ച്ച് 10 ലോക വൃക്കദിനമായിരുന്നു. ബോധവത്കരണ ക്‌ളാസുകളുമായി  നാടെങ്ങും ആരോഗ്യ വകുപ്പിന്റെയും വിവിധ സംഘടനകളുടെയും വൃക്കദിനാചരണം നടക്കുന്നതിനിടെ കോട്ടയം നഗരത്തിനടുത്തുണ്ടായ, ആരുടെയും കരളലിയിക്കുന്ന സംഭവമാണിവിടെ വിവരിക്കുന്നത്...
 
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗ്ത്തില്‍ ചികിത്സയില്‍ കഴിയുന്ന സൂസന്‍ എന്ന യുവതി സുഖം പ്രാപിച്ചു വരികയാണ്... പ്രാണനുതുല്യം സ്‌നേഹിച്ച പ്രിയതമന്‍ മരണമുഖത്തു നിന്നു  തിരികെയെത്തുന്നത് കാണാനായി അബോധമണ്ഡലത്തില്‍ നിന്നു ഉറക്കമുണര്‍ന്ന സൂസനെ കാത്തിരിക്കുന്നത് അദ്ദേഹത്തിന്റെ ചേതനയറ്റ മൃതദേഹമാണെന്ന് അവള്‍ മാത്രം അറിഞ്ഞിട്ടില്ല. സ്വന്തം വൃക്ക നല്‍കി ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കാന്‍ കൊതിച്ച കോട്ടയം ചെങ്ങളം സ്വദേശി സൂസനുണ്ടായ തീരാ ദു:ഖമാണു സംഭവമറിഞ്ഞവരിലെല്ലാം സങ്കടത്തിന്റെ നെരിപ്പോടായി എരിയുന്നത്.
വിദേശത്ത് ജോലി ചെയ്യുമ്പോഴാണ് ചെങ്ങളം മഠത്തില്‍പറമ്പില്‍ ഷാജന് (46) മലേറിയ രോഗമുണ്ടായത്. ചികിത്സയിലെ തകരാറുകള്‍  ഷാജന്റെ വൃക്കകളെ ബാധിച്ചു.  നാട്ടിലെത്തിയ അദ്ദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തുടര്‍ന്നു. ഇതിനിടെയാണ്  ഇരു വൃക്കകളും പ്രവര്‍ത്തനരഹിതമായെന്നും വൃക്കമാറ്റിവയ്ക്കലാണ് ജീവന്‍ രക്ഷിക്കാനുള്ള ഏകമാര്‍ഗമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്.നാട്ടില്‍ എത്തിയശേഷം ഏക ഉപജീവന മാര്‍ഗമായിരുന്ന  ജീപ്പ് വിറ്റ് ചികിത്സ ആരംഭിച്ചു. വൃക്ക വാങ്ങാന്‍ പണം കണ്ടെത്താനാകാതെ വന്നപ്പോഴാണു ഭര്‍ത്താവിനായി സൂസന്‍ സ്വന്തം വൃക്കകള്‍ നല്‍കുമെന്നു ഡോക്ടര്‍മാരെ അറിയിച്ചത്. പറക്കമുറ്റാത്തകുട്ടികളുമായി ജീവിക്കുമ്പോള്‍ സൂസന്‍ വൃക്കദാന ശസ്ത്രക്രിയയ്ക്കു വിധേയയാകുന്നതിനെ ബന്ധുക്കളില്‍ പലരും എതിര്‍ത്തെങ്കിലും ഷാജന്റെ ജീവനു പകരം തന്റെ ക്‌ളേശങ്ങള്‍ ഒന്നുമല്ലെന്നു സൂസന്‍ ശഠിച്ചു. ഒടുവില്‍ പ്രിയപ്പെട്ടവരെല്ലാം അവളുടെ നിശ്ചയ ദാര്‍ഡ്യത്തിനു മുന്നില്‍ നിശബ്ദരായി. പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികളായ മക്കള്‍ ജുവലിനെയും ജ്യോതിസിനെയും ബന്ധുക്കളെ ഏല്‍പ്പിച്ച് സൂസന്‍ ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തി. ഡയാലിസിസിന് വിധേയനായിരുന്ന ഷാജന് കഴിഞ്ഞ തിങ്കളാഴ്ച(മാര്‍ച്ച് ഏഴ്) ശസ്ത്രക്രിയ നിശ്ചയിച്ചു. സൂസന്റെ വൃക്ക പരിശോധനകള്‍ പൂര്‍ത്തിയാക്കി അന്നു രാത്രി തന്നെ ശസ്ത്രക്രിയ നടത്തി. എന്നാല്‍ വിധി അവര്‍ക്കെതിരായിരുന്നു. വൃക്കകള്‍ സ്വീകരിക്കും മുമ്പ് രാത്രിയോടെ ഷാജന്റെ ആരോഗ്യനില വഷളാകുകയും ചൊവ്വാഴ്ച പുലര്‍ച്ചെ മരണം
സംഭവിക്കുകയുമായിരുന്നു. ഉടന്‍ മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇതേ ചികിത്സാമുറിയില്‍ കഴിയുന്ന സൂസനെ  വിവരം അറിയിച്ചില്ല. സൂസന് ചികിത്സ പൂര്‍ത്തിയാവാന്‍ ഏതാനും ദിവസം കൂടി വേണ്ടിവരുമെന്നാണു ആശുപത്രി അധികൃതരുടെ വിശദീകരണം. അതുകൊണ്ട് ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തുന്ന സൂസനു ഒരു നോക്കു കാണാനായി അധികം അകലെയല്ലാത്ത സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ ഷാജന്റെ മൃതദേഹം സൂക്ഷിച്ചു വച്ച് കണ്ണീരോടെ കാത്തിരിക്കുകയാണു ബന്ധുക്കള്‍.

3 comments:

  1. ദൈവമേ...വിധി പലപ്പോഴും വളരെ ക്രൂരമായ് പെരുമാറിക്കളയും.പാവം സൂസന്‍, അവര്‍ക്ക് എല്ലാം പൊറുക്കാനും മറക്കാനുമുള്ള കഴിവ് ദൈവം കൊടുക്കട്ടെ.

    ReplyDelete
  2. അതേ... ചിലപ്പോഴൊക്കെ എത്ര ക്രൂരമായ വിധിയെയാണ് പലര്‍ക്കും നേരിടേണ്ടി വരുന്നത്.

    ReplyDelete
  3. വല്ലാതെ അസ്വസ്ഥമാക്കുന്നു... ഹരി നന്ദി...

    ReplyDelete