Tuesday, December 21, 2010

സബിതയുടെ പകര്‍ന്നാട്ടം

ലയാള സിനിമക്ക് ഒരു നായിക കൂടി...  സിനിമയുടെ അണിയറയില്‍ നിന്നു കാമറക്കു മുമ്പിലേക്കു കടന്നു വന്നൊരുതാരം.പ്രമുഖ സംവിധായകന്‍ ജയരാജിന്റെ ഭാര്യ സബിതാ ജയരാജ്.  വസ്ത്രാലങ്കാര വിദഗ്ധ, സഹസംവിധായിക എന്നീ റോളുകള്‍ ഭംഗിയായി കൈകാര്യം ചെയ്തു ശ്രദ്ധേയയായ ശേഷമാണു സബിതയുടെ പുതിയ വേഷപ്പകര്‍ച്ച.
അതും ജീവിത നായകന്റെ സിനിമയിലൂടെ.എന്‍ഡോസള്‍ഫാന്‍ വിഷയമാക്കി ജയരാജ് സംവിധാനം ചെയ്യുന്ന പകര്‍ന്നാട്ടം എന്ന സിനിമയില്‍ മീരയെന്ന കഥാപാത്രമായാണു സബിത വെള്ളിത്തിരയിലെ ചാന്ദ്രശോഭയാകാനൊരുങ്ങുന്നത്.  കണ്ണൂരിലെ പയ്യന്നൂരില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി കോട്ടയത്തെ വീട്ടില്‍ ജയരാജിനൊപ്പമെത്തിയ സബിത സിനിമയെക്കുറിച്ചും മീരയെകുറിച്ചും മംഗളത്തോടു സംസാരിക്കുന്നു.

കാലിക വിഷയങ്ങളിലൂടെയുള്ള പകര്‍ന്നാട്ടം

 പകര്‍ന്നാട്ടം എന്‍ഡോസള്‍ഫാന്‍ പ്രമേയമാകുന്ന സിനിമയാണ്. എന്‍ഡോസള്‍ഫാന്‍ വേട്ടയാടിയ കുരുന്നുകളും ചിത്രത്തില്‍ അഭിനയിക്കുന്നു. ജയറാമാണു നായകന്‍. നായിക മീരയ്ക്കു ചിത്രത്തിന്റെ കഥാഗതിയില്‍ സുപ്രധാന സ്ഥാനമുണ്ട്. മുതിര്‍ന്ന അഭിഭാഷകനായ സി.പി. ഉദയഭാനുവിന്റേതാണു കഥ. തിരക്കഥയും സംഭാഷണവും നിര്‍മ്മാണവും സംവിധാനവും ജയരാജ് നിര്‍വഹിക്കുന്നു. റിപ്പബ്‌ളിക് ദിനത്തോടനുബന്ധിച്ച് അടുത്തമാസം ചിത്രം തീയേറ്ററുകളിലെത്തും.

ചെറു വേഷങ്ങളിലൂടെ നായികാസ്ഥാനത്തേക്ക്...

 ജയരാജേട്ടന്റെ എല്ലാ സിനിമകളുടെയും സ്‌ക്രിപ്റ്റ് വായിക്കാന്‍ തരാറുണ്ട്. പകര്‍ന്നാട്ടത്തിന്റെ സ്‌ക്രിപ്റ്റും അതു പോലെ ലഭിച്ചു. വായിച്ചു പൂര്‍ത്തിയായപ്പോഴാണ് മീരയായി അഭിനയിക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടത്. ആദ്യം ഒരു ഞെട്ടലായിരുന്നു. ഏറെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രം എങ്ങനെ ചെയ്യുമെന്ന ടെന്‍ഷന്‍ മാറാന്‍ രണ്ടു ദിവസം വേണ്ടിവന്നു. പിന്നീട് മനസിനെ പാകപ്പെടുത്തിയെടുത്തു.
ലൗഡ് സ്പീക്കര്‍, ഗുല്‍മോഹര്‍, മധ്യവേനല്‍ എന്നീ സിനിമകളില്‍ അഭിനയിച്ചതിന്റെ ആത്മവിശ്വാസം പ്രചോദനമായപ്പോള്‍ മീരയായി മാറുന്നതിനു പ്രയാസമുണ്ടായില്ല.  വസ്ത്രാലങ്കാരവും ഡബ്ബിംഗും സ്വയം ചെയ്തു.
ലൗഡ് സ്പീക്കറില്‍ സഹസംവിധായികയായി പ്രവര്‍ത്തിച്ചത് വലിയൊരു അനുഭവമായിരുന്നു. മമ്മൂട്ടി ഉള്‍പ്പടെയുള്ളവരുടെ അഭിനയം നേരിട്ടു കണ്ടറിയാനായത് ഗുണം ചെയ്തു. സിനിമ പൂര്‍ത്തിയായപ്പോള്‍ തികഞ്ഞ സംതൃപ്തിയുമുണ്ട്. കോളജ് പഠനകാലത്തു  തന്നെ അഭിനയിക്കണമെന്ന മോഹമുണ്ടായിരുന്നു. അതു സാക്ഷാത്കരിക്കപ്പെടുമ്പോള്‍ പറഞ്ഞറിയിക്കാനാകാത്ത ആഹ്‌ളാദമാണുള്ളത്.

മീരയുടെ പോരാട്ടങ്ങള്‍
മൂന്നു വ്യത്യസ്ത തലങ്ങളിലൂടെയാണു പകര്‍ന്നാട്ടത്തിലെ മീരയുടെ പ്രയാണം. എന്‍ഡോസള്‍ഫാന്‍ ദുരിതം പേറുന്നവരുടെ കണ്ണീരൊപ്പാനെത്തുന്നവരില്‍ മീരയുണ്ടായിരുന്നു. അനീതികള്‍ക്കെതിരെ പൊരുതുന്ന രാഷ്ട്രീയക്കാരന്‍ തോമസായാണു ജയറാം അഭിനയിക്കുന്നത്. ക്രൈസ്തവനായ തോമസിനെ പ്രണയിക്കുന്ന മീര സ്വന്തം സമൂഹത്തില്‍ നിന്നു നേരിടുന്ന വെല്ലുവിളികളാണു മറ്റൊരു തലം. ജയിലിലടയ്ക്കപ്പെടുന്ന തോമസിനു നീതി ലഭിക്കാന്‍ നടത്തുന്ന പോരാട്ടങ്ങളിലൂടെ മീരയുടെ വേറിട്ടമുഖവും കാണാം. തികച്ചും ഗൗരവത്തോടെ കാണേണ്ട, എല്ലാവരും കണ്ടിരിക്കേണ്ട സിനിമയാണു പകര്‍ന്നാട്ടം.

വിവാഹിതയായ നായിക?

  വിവാഹം കഴിഞ്ഞ ശേഷം സജീവമായി മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്നവര്‍ നന്നേകുറവാണല്ലോ? ഉര്‍വശിയാണതിനൊരപവാദം. മറ്റു ഭാഷകളിലൊന്നും വിവാഹം ഒരു സ്ത്രീയുടെ കലാജീവിതത്തിനു തടസമാകുന്നില്ല. നമ്മുടെ മലയാളത്തില്‍ ഏറെ കഴിവുകളുള്ള നടിമാരാണു വിവാഹത്തോടെ അഭിനയ ജീവിതം ഉപേക്ഷിച്ചത്. പകരം നമ്മുടെ സിനിമാക്കാര്‍ മറു ഭാഷാ നടിമാരെ കൊണ്ടു വരുന്നു. ഇതിനൊരു മാറ്റമുണ്ടാകേണ്ടതല്ലേ?. അഭിനയം വിലയിരുത്തിയാണു പ്രേക്ഷകര്‍ ഓരോ നടിയേയും വിലയിരുത്തുന്നത്. അവര്‍ വിവാഹിതയാണെന്നതു കൊണ്ട് ഒരു ദോഷവും സംഭവിക്കില്ലെന്നാണു വിശ്വാസം.

സിനിമാ ജീവിതം

ജയരാജേട്ടന്റെ 11 സിനിമകളില്‍ വസ്ത്രാലങ്കാരം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും ലഭിച്ചു. ഓഫറുകള്‍ ഏറെ ലഭിച്ചിട്ടും കുടുംബ ജീവിതത്തിലെ തിരക്കുകളാല്‍ അവയൊന്നും തല്‍കാലം വേണ്ടന്നുവയ്ക്കുകയായിരുന്നു. മക്കളായ ധനു എട്ടാം ക്‌ളാസിലും കേശവ് യു.കെ.ജിയിലും പഠിക്കുന്നു.
പകര്‍ന്നാട്ടത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ അവധി ദിവസങ്ങളില്‍ കുട്ടികളൂം എത്തുമായിരുന്നു. അഭിനയ രംഗത്തു തുടരണമെന്നാണു ആഗ്രഹം. അതിനു സജ്ജമായി കഴിഞ്ഞതായി സബിത പറഞ്ഞു. കൊല്ലം പെരിന്തല്‍മണ്ണ സ്വദേശിയായ സബിത പാലക്കാട് മേഴ്‌സി കോളജ്, കോട്ടയം സി.എം.എസ് കോളജ് എന്നിവിടങ്ങളില്‍ നിന്നും ബിരുദവും ബിരുദാന്തര ബിരുദവും നേടിയ ശേഷം അഭിനയവും പഠിച്ചിട്ടുണ്ട്. എല്ലാത്തിനുമുപരിയായി ജയരാജിനൊപ്പമുള്ള ജീവിതം തന്നെ കലയോട് ഏറെ അടുപ്പിച്ചെന്നു സബിത പറയുന്നു.









ഫോട്ടോ: ഗോപീരാജന്‍

Friday, May 28, 2010

അരങ്ങിന്റെ തായ്‌വേര്‌



മലയാള നാടകവേദിക്ക്
എക്കാലവും ഓര്‍മ്മിക്കാവുന്ന
ഒരു ചരിത്ര സന്ധിയുണ്ട്.,
അവനവന്‍ 'കടമ്പ'യുടേത്.
മുമ്പും പിമ്പും ഇല്ലാത്ത
സവിശേഷ ഭാവുകത്വത്തിന്റേതാണ്
ഈ സ്വന്തം 'കടമ്പ'.
മലയാളം കടന്ന കടമ്പയുടെ
പ്രാണേതാവ് ലോക
നാടകാസ്വാദകര്‍ക്കു
ചിരപരിചിതനാണ്. കേന്ദ്ര സംഗീത
നാടക അക്കാദമി വൈസ് ചെയര്‍മാന്‍
കാവാലം നാരായണപ്പണിക്കര്‍
അവനവന്‍ കടമ്പ 35 വര്‍ഷങ്ങള്‍
പിന്നിടുന്ന വേളയില്‍
അദ്ദേഹത്തിന്റെ നാടക,
ജീവിത സാക്ഷ്യങ്ങളെപ്പറ്റി...
 
കൊയ്‌തൊഴിഞ്ഞ പാടം. കായലും കൈത്തോടും നെല്‍പ്പാടവും തെങ്ങിന്‍ തോപ്പുകളുമുള്ള കാവാലം ദേശത്തിന്റെ ഭൂപ്രകൃതി. കൊയ്ത്തു കഴിഞ്ഞാല്‍ കുറേകാലത്തേക്ക് വരമ്പു തെളിഞ്ഞു വൈക്കോല്‍ കുറ്റികളുമായി പാടമങ്ങനെ കിടക്കും. ആ പാടത്താണു സദസൊത്തുകൂടുക. കരയ്ക്കു പിറകില്‍ തെങ്ങിന്‍ തോപ്പുകള്‍ക്കു മധ്യേ നിലമൊരുക്കിയിടത്ത് സന്ധ്യാവേളകളിലെ നിലാ വെളിച്ചത്തില്‍ അരങ്ങുണരും. ചാലയില്‍ രാമകൃഷ്ണ പണിക്കരുടെ രചനയില്‍ കഥാപാത്രങ്ങള്‍ സദസിനോടു നാട്ടിലെ ജീവിത മുഹൂര്‍ത്തങ്ങളുടെ നാടകീയത നിറഞ്ഞ രംഗങ്ങള്‍ ഒന്നൊന്നായി പറയും. വേഷവിധാനങ്ങളെല്ലാം നാട്ടിലെ സാധാരണക്കാരുടേതു തന്നെ. അനുയാത്രികനായി അരങ്ങത്തും അണിയറയിലും അനുജന്‍ നാരായണന്‍.
കാവാലം നാരായണപ്പണിക്കരുടെ നാടകജീവിതത്തിന്റെ വേരുകള്‍ ഇവിടെ ആരംഭിക്കുന്നു. കൗമാരത്തിലേ മനസിലേറ്റിയ നാടകാവബോധം. അതിനു നാടിന്റെ പശിമയുള്ള മണ്ണില്‍ നിന്നാണ് ഉദയം. പഠിപ്പുകാലത്തു തന്നെ നാടക പരിശ്രമങ്ങള്‍ ഊര്‍ജിതമായി തളിരിട്ടു വളര്‍ന്നു.
നാടകത്തനിമയുടെ വക്കാലത്തുമായി
തറവാട്ടില്‍ ഗോദവര്‍മ്മ - കുഞ്ഞുലക്ഷ്മി ദമ്പതികളുടെ മകനായി 1928 മേയ് നാലിനു ജനിച്ചു. കാവാലത്തേയും സമീപ പ്രദേശങ്ങളിലേയും സ്‌കൂളുകളിലായി പ്രാഥമിക വിദ്യാഭ്യാസം. ഇക്കാലത്ത് കവിതയെഴുത്ത് ആവേശമായി. ഇന്റര്‍മീഡിയറ്റിനു കോട്ടയം സി.എം.എസ്. കോളജില്‍ ചേര്‍ന്നു. മരുമക്കത്തായം നിലനിന്നിരുന്ന കാലമായതിനാല്‍ തുടര്‍ പഠനം ആലപ്പുഴയില്‍ അമ്മാവനൊപ്പം. ധനതത്വശാസ്ത്രത്തില്‍ ബിരുദമെടുത്തത് ആലപ്പുഴ എസ്.ഡി. കോളജില്‍ നിന്ന്. ഇതിനോടകം കവിതയും പിന്നാലെ നാടകവും മനസിനെ പിടിച്ചുലച്ചു. സ്വയം  'പഞ്ചായത്ത്'എന്ന നാടകം രചിച്ചു. എന്‍.ബി ചെല്ലപ്പന്‍ നായര്‍ എഴുതിയ 'ആറ്റംബോംബ്' നാടകം ആലപ്പുഴ എസ്.ഡി. കോളജിലെ ബസന്റ് ഹാളില്‍ അവതരിപ്പിക്കുമ്പോള്‍ സദസ്യര്‍ക്കിടയില്‍ വള്ളത്തോള്‍ നാരായണ മേനോനുണ്ടായിരുന്നു. അതിഥിയായി വീട്ടിലെത്തിയ മഹാകവിയെ നാടകം കാണാന്‍ ക്ഷണിച്ചത് അമ്മാവന്‍ ഡോ. കെ.പി. പണിക്കര്‍ അറിയാതെ. നാടകം കണ്ട വള്ളത്തോളില്‍ നിന്നുയര്‍ന്നത് വിമര്‍ശനത്തിന്റെ കടന്നാക്രമണം. ആ വാക്കുകള്‍ ഉള്ളില്‍ മാറ്റൊലികൊണ്ടേയിരുന്നു. വൈകാതെ നിയമ പഠനത്തിനായി ചെന്നൈയിലേക്ക്. ബിരുദം നേടി മടങ്ങിയെത്തി ആറുവര്‍ഷം ആലപ്പുഴ ബാറില്‍ പ്രാക്ടീസ് ചെയ്തു. 1961 ല്‍ കേരള സംഗീത നാടക അക്കാദമി സെക്രട്ടറിയായി. ഒരുപാടു നാടകക്കാരുമായി സംസര്‍ഗമായി. നാടകാവബോധം വളര്‍ന്നു പന്തലിച്ചു. 64 ല്‍ സാക്ഷി എഴുതി. പിന്നെ തിരുവാഴിത്താന്‍, ദൈവത്താര്‍, അവനവന്‍ കടമ്പ, കലിവേഷം, കാലനെത്തീനി, കല്ലുരുട്ടി, തെയ്യതെയ്യം, കരിങ്കുട്ടി, അഗ്നിവര്‍ണന്റെ കാലുകള്‍, ഒറ്റമുലച്ചി, സ്വപ്നവാസവദത്തം, മധ്യമവ്യായോഗം, കര്‍ണഭാരം, ചാരുദത്ത, മായാസീതാംങ്കം തുടങ്ങി നാടകങ്ങളുടെ നിര.
അകക്കണ്ണു തുറപ്പിച്ചത് വള്ളത്തോള്‍
പ്രസാദാത്മകതയുടെയും ലാളിത്ത്യത്തിന്റെയും മഹാകവിയായ വള്ളത്തോളിന്റെ രൂക്ഷമായ വിമര്‍ശനം ഉള്‍ക്കാഴ്ച നല്‍കുന്നതായിരുന്നു. കോളജില്‍ നാടകം കളിച്ചു അഭിപ്രായമാരാഞ്ഞപ്പോള്‍, ഒരു താള്‍ കടലാസില്‍ എഴുതി തീര്‍ക്കാനുള്ള കാര്യമല്ലേയുള്ളിത്? വൃഥാസ്തൂലതകൊണ്ടു എന്തു പറയാനാണ്?  പെട്ടെന്നുണ്ടായ പ്രതികരണം കാവാലം സ്മരിക്കുന്നു. വിമര്‍ശനം നാടക ബോധത്തെ മാറ്റിമറിച്ചു. പിന്നെ സ്വന്തം നാടക സങ്കല്പത്തിലേക്ക്... സ്വന്തം മണ്ണിന്റെ നാടക സങ്കല്പത്തിനായി...
എന്‍.കെ. ത്യാഗരാജ ഭാഗവതരുടേയും സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതരുടേയും ഓച്ചിറ വേലുക്കുട്ടിയുടെയുമെല്ലാം നാടക സങ്കേതങ്ങളും  പ്രൊഫ. എന്‍. കൃഷ്ണപിള്ളയുടെ നാടക പരിഭാഷകളും അടുത്തറിഞ്ഞു. തമിഴില്‍ നിന്ന് ആവിഷ്‌കരിക്കപ്പെട്ട നാടകം കൈവഴികളായി വളര്‍ന്നു പന്തലിച്ചത് കാവാലത്തെ തെല്ലും ആകര്‍ഷിച്ചില്ല. സി.എല്‍ ജോസിന്റെയും മരട് രഘുനാഥിന്റെയും ദേവാലയാങ്കണ നാടകങ്ങള്‍. തോപ്പില്‍ ഭാസിയുടെയും കെ.പി.എ.സിയുടെയും പ്രതിബദ്ധ നാടകങ്ങള്‍. എന്‍.എന്‍ പിള്ള, കെ.ടി മുഹമ്മദ്,
തിക്കോടിയന്‍ തുടങ്ങിയവരുടെ വ്യതിരിക്ത നാടകങ്ങള്‍. ശെയ്ത്താന്‍ ജോസഫിന്റെ ആലപ്പി തീയേറ്റേഴ്‌സിന്റെയും കൊല്ലം അസീസിയുടെയും ബൈബിള്‍ നാടകങ്ങള്‍. ഇവയിലൊന്നും പെടാതെ ഉത്സവപ്പറമ്പുകളെ കീഴടക്കികൊണ്ടുള്ള ബാലെകള്‍. എല്ലാം തിമിര്‍ത്തു മുന്നേറുന്നു. ഇടയ്ക്കു ചിലതൊക്കെ മുടന്തി വീണു.
ഇവയോടൊക്കെ ബഹുമാനം പുലര്‍ത്തിയിരുന്നെങ്കിലും ഇതൊന്നും  സ്വന്തം നാടിന്റെ പശിമ തേടിയുള്ള നാടക യാത്രയില്‍ നാരായണപ്പണിക്കര്‍ പാഥേയമാക്കിയില്ല. അദ്ദേഹം തനതു വഴിയിലൂടെ നടന്നു.
നാടകം സമഗ്രകല
സര്‍വകലകളുടെയും സംഗമഭൂമിയാണു നാടകമെന്നു നാരായണപ്പണിക്കര്‍ വിശ്വസിക്കുന്നു. ജീവിതത്തേക്കാള്‍ വലുതായി ജീവിതത്തെ ആവിഷ്‌കരിക്കാം. ജനങ്ങളുമായി ഏറ്റവും നന്നായി സംവദിക്കാനുതകുന്ന മാധ്യമവും നാടകം തന്നെ. പ്രയോഗങ്ങളിലൂടെ ശീലം വച്ച നാടകങ്ങള്‍ക്കു  രചിത ഗ്രന്ഥങ്ങളേക്കാള്‍ മനുഷ്യനിലേക്കു കടന്നു ചെല്ലാനാകും. ചെറുകഥയും നോവലും ആസ്വാദകന്‍ സ്വയം വായിച്ചു രസിക്കണം. കവിത പോലും എഴുത്തുകാരനും വായനക്കാരനുമായി രഹസ്യമായേ സംവദിക്കുന്നുള്ളു.  നാടകം മാത്രമാണു സജീവമായി പ്രേക്ഷകന്റെ മുന്നില്‍ സംവേദനം നിര്‍വഹിക്കുന്നത്. നാടകത്തിന്റേത് ഭാഷയ്ക്കു അതീതമായ ഭാഷയാണ്. മലയാള നാടക രചനയ്‌ക്കൊപ്പം ഭാസന്റെയും കാളിദാസന്റെയും സംസ്‌കൃത നാടകങ്ങള്‍ക്കു സ്വന്തം രംഗഭാഷ്യമൊരുക്കി. അവയെല്ലാം ലോകമാകമാനം കളിച്ചു. ഏറ്റവും ഒടുവില്‍ ഈ വര്‍ഷം ഉത്തരരാമചരിതം ഹിന്ദി നാടകവും അവതരിപ്പിച്ചു. ഭോപ്പാല്‍ സ്വദേശിയായ കവി ഉദയന്‍ വാജ്‌പേയി കാവാലത്താറിന്റെ തീരത്തെ പുതിയ വീട്ടിലിരുന്നു പത്തു നാള്‍ കൊണ്ടു ഉത്തരരാമചരിതം പരിഭാഷപ്പെടുത്തുമ്പോള്‍ മുഴുവന്‍ സമയവും താനും ഒപ്പമുണ്ടായിരുന്നെന്നു കാവാലം.
പുറം നാടുകള്‍ ആദരിച്ചത് അകമഴിഞ്ഞ്
കുട്ടനാടന്‍ നെല്ലറകളും പത്തായപ്പുരകളും നിറയുമ്പോള്‍ എന്നും ആഹ്‌ളാദം കൊള്ളുന്ന മനസാണ് ഈ കുട്ടനാട്ടുകാരന്റേത്. തന്റെ നാടിന്റെ സിദ്ധിവിശേഷത്തില്‍ അവിടുത്തെ മണ്ണില്‍ കലര്‍ന്ന കലാസമ്പത്തില്‍ ഊറ്റം കൊള്ളുന്ന മനസാണ് അദ്ദേഹത്തിന്റേത്.  തന്റെ കലാ പ്രവര്‍ത്തനങ്ങള്‍ തികഞ്ഞ വിജയമെന്നു അദ്ദേഹം വിലയിരുത്തുന്നു...
സംഗീത നാടക അക്കാദമി പ്രവര്‍ത്തനങ്ങള്‍ക്കായി 13 വര്‍ഷക്കാലം ജീവിച്ചത് സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിലായിരുന്നു. കൂടിയാട്ടം എന്ന സംസ്‌കൃത നാടകാവതരണവും തെയ്യം തുടങ്ങിയ നാടോടികലകളുമായി അക്കാലത്തു കൂടുതല്‍ അടുത്തു. 1974 ല്‍ തിരുവനന്തപുരം തൃക്കണ്ണാപുരത്തു കരമനയാറിന്‍ തീരത്തേക്കു മാറി താമസിച്ചു. സ്വന്തം നാടകക്കളരി സോപാനം രൂപം കൊണ്ടു. അവനന്‍ കടമ്പ പിറന്നത് 1975 ലായിരുന്നു. സംവിധാനം ചെയ്തത് ജി. അരവിന്ദന്‍. കടമ്പ ഏറെ ചര്‍ച്ച ചെയ്യച്ചെട്ടു. ധാരാളം സ്ഥലങ്ങളില്‍ അവതരിപ്പിച്ചു. ഇന്നുമതു തുടരുന്നു.
സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി 78 ലാണു മധ്യമവ്യായോഗത്തിലൂടെ സംവിധായകനാകുന്നത്. ആ വര്‍ഷം ഉജ്ജയനിയില്‍ കാളിദാസ സമാരോഹില്‍ മധ്യമവ്യായോഗം സംസ്‌കൃതത്തില്‍ത്തന്നെ അരങ്ങേറി. പിന്നീട് നാടകങ്ങളേറെ ജനിച്ചു. കാളിദാസന്റെ  മൂന്നു നാടകങ്ങളും ഭാസന്‍ ആകെ രചിച്ച പതിമൂന്നില്‍ ഏഴു നാടകങ്ങളും അവതരിപ്പിച്ചു.

വൈദേശികതയെ ഭ്രാന്തമായി അനുകരിക്കുന്ന പ്രവണതയായിരുന്നു അക്കാലത്തു പല നാടകക്കാര്‍ക്കും. വിമര്‍ശകര്‍ ഏറെയുണ്ടായി. 'പൊറാട്ട്' എന്നു വരെ പരിഹാസം. കൃഷ്ണവാര്യര്‍. കൈനിക്കര തുടങ്ങിയവരുടെ ആക്ഷേപങ്ങള്‍.
മനസു പതറിയില്ല. വിശാലമായ കാഴ്ചപ്പാടില്‍ അടിയുറച്ചു വിശ്വസിച്ചു.ഭാരതത്തിന്റെ ആത്മാവ് അടുത്തറിഞ്ഞു പകര്‍ന്നു നല്‍കുകയായിരുന്നു ലക്ഷ്യം. നാട്യശാസ്ത്രവും പ്രയോഗകലകളുമെല്ലാം ചേര്‍ന്ന നാടകങ്ങള്‍ക്കു മലയാള നാട്ടിലും അറബ്‌രാജ്യങ്ങളിലും   യൂറോപ്പ്, റഷ്യ, ഗ്രീസ് തുടങ്ങിയിടങ്ങളിലുമെല്ലാം ആസ്വാദക വൃന്ദം രൂപപ്പെട്ടു. ആ വിശാലമായ ശൃംഖല ഇന്നും വളരുമ്പോള്‍ സംതൃപ്തിയാണ് ഉള്ളില്‍ നിറയുന്നത്. ഭരത്‌ഗോപി, നെടുമുടി വേണു, കൃഷ്ണന്‍കുട്ടി നായര്‍, ജഗന്നാഥന്‍ തുടങ്ങി എത്രയോ താരങ്ങള്‍ സ്വന്തം സംവിധാന കര്‍മ്മത്തിലൂടെ ഉദയം ചെയ്തു. മോഹന്‍ലാലിനെപ്പോലെ നാടകങ്ങളെ നെഞ്ചോടു ചേര്‍ക്കുന്ന കലാകാരന്മാര്‍ ഏറിവരുമ്പോള്‍ ജീവിതം സമര്‍പ്പിച്ച കലയുടെ വളര്‍ച്ച വ്യക്തമാകുന്നു. ടാഗോറിന്റെ രാജ, ഷേക്‌സ്പിയറുടെ ടെമ്പസ്റ്റ്, ഫ്രഞ്ചില്‍  നിന്നു ജീന്‍ പോള്‍ സര്‍ട്രെയുടെ ട്രോജന്‍ വിമന്‍, ഗ്രീക്കിലെ പ്രോമിത്യൂസ് ബൗണ്ട്  തുടങ്ങിയവ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തു. ചിലപ്പതികാരത്തിലെ കണ്ണകിയുടെ കഥ ഒറ്റമുലച്ചിയായും ശക്തിഭദ്രന്റെ ആശ്ചര്യ ചൂഢാമണിയില്‍ നിന്നു മായാസീതാംങ്കവും നാടക രൂപത്തില്‍ അവതരിച്ചു. ഉത്തര മലബാറിലെ മായിലോന്മാരുടെ കഥ പറഞ്ഞ കല്ലുരുട്ടി ഗോത്രവര്‍ഗ സംസ്‌കൃതിക്കു മേലുള്ള അധിനിവേശം തുറന്നുകാട്ടി. അവനവന്‍ കടമ്പ 35 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ കുവൈറ്റിലെ മലയാളി കൂട്ടായ്മയ്ക്കായി കളരി സംഘടിപ്പിച്ചു സംവിധാനം ചെയ്യേണ്ടി വന്നതും ആസ്വാദക വൃന്ദത്തിന്റെ പരപ്പ് തെളിയിക്കുന്നതായി.
കാവാലത്തെ പണിക്കര്‍ ത്രയം
സര്‍ദാര്‍ കെ.എം. പണിക്കര്‍, ഡോ. കെ. അയ്യപ്പപണിക്കര്‍, നാരായണ പണിക്കര്‍ കാവാലം ഗ്രാമം ലോകത്തിനു സമ്മാനിച്ച പ്രതിഭകള്‍. മരുമക്കത്തായ വ്യവസ്ഥയില്‍  ചാലയില്‍ തറവാടിന്റെ തായ്‌വഴിയായിരുന്ന ഓലിക്കല്‍ കുടുംബത്തിലാണു അയ്യപ്പപ്പണിക്കര്‍ ജനിച്ചത്. രക്ത ബന്ധത്തിനൊപ്പം നാരായണ പണിക്കര്‍ക്കു സുഹൃത്തു കൂടിയായിരുന്നു അദ്ദേഹം. ചെറുപ്പകാലത്തു നാടു നീളെ സഞ്ചരിച്ചു ഇരുവരും കവിത ചൊല്ലി. കലാകാരനും ഭരണ കര്‍ത്താവുമായിരുന്ന കെ.എം പണിക്കര്‍ നാരായണപ്പണിക്കരുടെ അമ്മാവനായിരുന്നു.
പഴയ ചാലയില്‍ പള്ളിക്കൂടത്തിലെ(ഇപ്പോള്‍ ഗവ.എല്‍.പി.എസ്.) മുത്തശി മാവിന്‍ ചുവട്ടില്‍ അടുത്തിടെ അവനവന്‍ കടമ്പ അരങ്ങേറി. നാട്ടുകാര്‍ക്കും കലാപരിശീലന കളരിയിലെ കുരുന്നു കൂട്ടുകാര്‍ക്കും മകന്‍ കാവാലം ശ്രീകുമാറിനുമൊപ്പം കാഴ്ചക്കാരനായി  കാവാലവും. കടമ്പ പിറവിയെടുത്ത കാലത്തു കൃഷ്ണന്‍കുട്ടിനായര്‍ ചെയ്ത ആട്ടപണ്ടാരമായി നിയോഗം പോലെ മകന്‍ ശിവകുമാര്‍. ഒപ്പം ഗിരീശന്‍, സജി, അനില്‍ പഴവീട്, മണികണ്ഠന്‍, കോമളന്‍ നായര്‍, രാജ്ആനന്ദ്, രഘുനാഥന്‍, പ്രവീണ്‍ ശര്‍മ, സതീശ് കുമാര്‍, അനില്‍, കൃഷ്ണകുമാര്‍, സുരേഷ്, സരിത തുടങ്ങി സോപാനത്തിലെ കലാകാരന്മാര്‍.  ഡോ. ബി ഇക്ബാലിനെ പോലുള്ളവരാല്‍ സദസ് സമ്പന്നം. പത്തു തവണ കടമ്പ കണ്ടിട്ടുണ്ട്. എന്നാല്‍ കാവാലം ദേശത്ത് അവതരിപ്പിക്കുമ്പോള്‍ അനുഭൂതി ഇരട്ടിച്ചതു പോലെയെന്നായിരുന്നു ഇക്ബാലിന്റെ വിലയിരുത്തല്‍.
ഇനി ഊര്‍മ്മിളയുടെ തീരാവ്യഥ
പരദേശികളുടെ അംഗീകാരപ്പെരുമഴയ്ക്കിടയിലും കാവാലം മലയാളത്തെ മറക്കുന്നില്ല. ഊര്‍മ്മിളയുടെ 14 വര്‍ഷം നീണ്ട നിദ്രാവിഹീനതയ്ക്കും  ലക്ഷ്മണന്റെ അസ്വസ്ഥതകള്‍ക്കും രംഗഭാഷ്യമൊരുക്കിയാണു മലയാളത്തിലേക്കുള്ള പ്രത്യാഗമനം.
സംസ്‌കൃത നാടകങ്ങള്‍ നാടോടി കലകളെ കൂട്ടു പിടിച്ചു രംഗാവിഷ്‌കരണം നടത്തിയവര്‍ മറ്റാരുണ്ട്? ശബ്ദത്തിന്റെയും വെളിച്ചത്തിന്റെയും കൃത്രിമലേശമില്ലാതെ സ്ഥലവും താളവൂം സമ്മേളിക്കുന്ന തുറസായ വേദികളില്‍... കുരുത്തോലയുടെ അലങ്കാരത്തില്‍, ചെരാതുകളുടെ  വെളിച്ചത്തില്‍ ഉണരുന്ന അരങ്ങൊരുക്കിയവര്‍ വേറെയാര്? കൂടിയാട്ടവും കൂത്തും മലയാളത്തിന്റെ ആത്മാവു നടുക്കുന്ന വട്ടിപ്പലിശക്കാരനും നാട്ടിലൂടെ ഒഴുകുന്ന പച്ച ശവങ്ങളും ഇരട്ടക്കണ്ണന്‍ പക്കിയും. ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ ഇത്രത്തോളം തുറന്നാവിഷ്‌കരിച്ചത് ഒരേയൊരു കാവാലമല്ലാതെ മറ്റാരാണ്? യവന നാടക കൃത്തായ അരിസ്‌റ്റോട്ടിലിന്റെ വികാരമലിനീകരണ തത്വം (Alienation effect) മുതല്‍ ബിര്‍ട്ടോള്‍ഡ് ബ്രസ്റ്റിയന്റെ അന്യവത്കരണ സിദ്ധാന്തം  (Catharisis) വരെ സ്വാംശീകരിച്ച് അനന്യനായി മാറിയില്ലേ മലയാളത്തിന്റെ ഈ മഹാനാടകാരന്‍.

Saturday, April 17, 2010

ക്യാന്‍വാസിലെ അണ്ണന്‍തമ്പി

ലാഭവന്‍ മണി നായകനാകുന്ന ക്യാന്‍വാസ് എന്ന സിനിമയില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് അനുജന്‍ കണ്ണനെന്ന ആര്‍.എല്‍.വി രാമകൃഷ്ണന്‍ സിനിമാ ലോകത്ത് സജീവമാകുകയാണ്. ഷാജി രാജശേഖരന്‍ സംവിധാനം ചെയ്യുന്ന ക്യാന്‍വാസില്‍ സംസ്‌കൃത നാടകങ്ങളെ ആസ്പദമാക്കി വിദൂഷകന്റെ
രൂപഭേദങ്ങളോടെയുള്ള രാമു എന്ന കഥാപാത്രമായാണ് രാമകൃഷ്ണന്‍ അഭിനയിക്കുന്നത്. ക്യാന്‍വാസ് മാര്‍ച്ചില്‍ പ്രദര്‍ശനത്തിനെത്തും.
     ബാംബൂ ബോയ്‌സ്, ക്വട്ടേഷന്‍, മസനഗുഡി മന്നാഡിയാര്‍ സ്പീക്കിംഗ് എന്നീ ചിത്രങ്ങളില്‍ ചെറു വേഷങ്ങള്‍ ചെയ്തിട്ടുള്ള രാമകൃഷ്ണന്‍ കായംകുളം കൊച്ചുണ്ണി മെഗാ സീരിയലിലെ അബൂട്ടിയായാണ് മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കു പ്രിയങ്കരനാകുന്നത്.ക്യാന്‍വാസിലെ രാമുവും അതുപോലെ ശക്തമായ കഥാപാത്രം തന്നെയെന്ന് രാമകൃഷ്ണന്‍ . എട്ടാം വയസില്‍ നൃത്ത രംഗത്തെത്തി ഇപ്പോള്‍ മോഹിനിയാട്ടത്തില്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന രാമകൃഷ്ണനു നൃത്തമാണു ജീവിതം. നൃത്തരംഗത്തു മുന്നേറാനുള്ള ചവിട്ടു പടി മാത്രമാണു സിനിമയെന്നു ഈ യുവാവ് പറയുന്നു.
  
നൃത്തം......ജീവിതം...
  
സ്‌കൂളില്‍ പഠിക്കുന്ന കാലത്തു തന്നെ നൃത്തത്തോടായിരുന്നു കമ്പം. അന്നത്തെ അന്നത്തിനു പോലും കഷ്ടപ്പെടുന്ന കുടംബത്തിലെ അംഗമായതിനാല്‍ നൃത്ത പഠനം കടുത്ത വെല്ലുവിളിയായി. അഞ്ചു സഹോദരിമാരടക്കം ഞങ്ങള്‍ എട്ടു മക്കളായിരുന്നു.എങ്കിലും മണിച്ചേട്ടനടക്കം എല്ലാവരും പ്രോത്സാഹിപ്പിച്ചു. തൃപ്പുണ്ണിത്തുറ ആര്‍.എല്‍.വി കോളജില്‍ നിന്നു മോഹിനിയാട്ടത്തില്‍ ഡിപേ്‌ളാമയും പോസ്റ്റ് ഡിപേ്‌ളാമ ഒന്നാം ക്‌ളാസോടെയും പാസായി. തുടര്‍ പഠനം എം.ജി സര്‍വ്വകലാശാലയിലായിരുന്നു. അവിടെ ഒന്നാം റാങ്കോടെ വിജയിച്ചു. കേരള കലാമണ്ഡലം കല്‍പിത സര്‍വ്വകലാശാലയില്‍ നിന്നു എം.ഫില്ലും ഒന്നാം റാങ്കില്‍ പാസായി. ഒരു വര്‍ഷം മുമ്പാണു പി.എച്ച്.ഡിക്കു ചേര്‍ന്നത്.അധികം വൈകാതെ തന്നെ ഡോക്ടറേറ്റ് സ്വന്തമാക്കാനാകുമെന്ന് ആശിക്കുന്നു. ആറു സ്ഥാപനങ്ങളിലായി 1500 ഓളം കുട്ടികളെ നൃത്തം അഭ്യസിപ്പിക്കുന്നുണ്ട്.

സിനിമ....

 മണിചേട്ടന്‍ സിനിമയിലെത്തും മുമ്പ് നൃത്തം അവതരിപ്പിച്ചു തുടങ്ങിയതാണ്. സിനിമയോട് വലിയ താല്പര്യമൊന്നും ഇല്ലായിരുന്നു.സ്റ്റാര്‍ വാല്യൂ ഇല്ലാത്ത നര്‍ത്തകരെ പലര്‍ക്കും വേണ്ടെന്ന അവസ്ഥയാണിന്നു നമ്മുടെ നാട്ടിലുള്ളത്. വിളിച്ചാല്‍ തന്നെ മെച്ചപ്പെട്ട പ്രതിഫലം ലഭിക്കാത്ത സാഹചര്യം. അതുകൊണ്ടാണു സിനിമാഭിനയം ആവശ്യമാണെന്നു തോന്നിയത്.സിനിമയിലൂടെ നൃത്ത രംഗത്തു മുന്നേറുകയാണു ലക്ഷ്യം.  മണിച്ചേട്ടന്‍ ഹാസ്യ നടനായെത്തി നായകനായും പ്രതിനായകനുമായെല്ലാം തിളങ്ങി.എന്നാല്‍ ഹാസ്യത്തിന്റെ വഴി എനിക്കു വഴങ്ങില്ല. കാരക്ടര്‍ റോളുകള്‍ ചെയ്യാനാണു താല്‍പര്യം.

ഭാവി പദ്ധതികള്‍......

വിവാഹം എന്തായാലും അടുത്തെങ്ങുമില്ല. മോഹിനിയാട്ടത്തില്‍ ഏറെ പഠിക്കണമെന്നുണ്ട്. സിനിമയില്‍ ഏറെ അവസരങ്ങള്‍ വരുന്നുണ്ട്. ഒരു സ്വപ്ന പദ്ധതിയാണു എന്റെയും മണിച്ചേട്ടന്റെയും മനസ്സില്‍ ഇപ്പോള്‍ നിറഞ്ഞിരിക്കുന്നത്. ഞങ്ങളുടെ ജീവിത കഥ സിനിമയാക്കുക എന്നതാണത്. ജ്യേഷ്ഠാനുജന്‍മാരായി ഞങ്ങള്‍ അഭിനയിക്കും. കഥയും തിരക്കഥയും സംവിധാനവുമൊന്നും ഞങ്ങളായിരിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ ചേട്ടന്‍ തന്നെ പിന്നീടു വെളിപ്പെടുത്തും.

Thursday, April 1, 2010

നിഴല്‍ മൂടിയ നിറങ്ങള്‍

ഘന ഗാംഭീര്യമുള്ള ശബ്ദവും പരുക്കന്‍ രൂപഭാവങ്ങളുമായി എരിഞ്ഞടങ്ങാത്ത കനലുകള്‍ പോലെ ഒരുപിടി കഥാപാത്രങ്ങളെ ബാക്കിയാക്കി അച്ചന്‍കുഞ്ഞ് വിടചൊല്ലിയിട്ട് കഴിഞ്ഞ ജനുവരി പതിനാറിനു 23 വര്‍ഷങ്ങള്‍ കഴിഞ്ഞു. അധികമാരും അറിയാതെ ഒരു ചരമദിനം കൂടി കടന്നു പോകുമ്പോഴും അച്ചന്‍കുഞ്ഞ് എന്ന മനുഷ്യന്റെ ഒളിമങ്ങാത്ത ഓര്‍മ്മകള്‍ പങ്കിടാന്‍ കോട്ടയം കച്ചേരിക്കടവ് ബോട്ടുജെട്ടിക്കു സമീപമുള്ള നെല്ലിശേരി വീട്ടില്‍ രണ്ടു പേരുണ്ട്... ഭാര്യ അച്ചാമ്മ അച്ചന്‍കുഞ്ഞും മകന്‍ സാജന്‍ അച്ചന്‍കുഞ്ഞും...


ച്ചേരിക്കടവിനും പറയാനുണ്ട് പ്രിയപ്പെട്ട അച്ചന്‍കുഞ്ഞിനെകുറിച്ച് ഒത്തിരി സ്മരണകള്‍... ജീവിതഭാരം പേറാനുള്ള തത്രപ്പാടില്‍ അച്ചന്‍കുഞ്ഞിന്റെ വിയര്‍പ്പു കണങ്ങള്‍ ഒരുപാടു വീണ മണ്ണാണിത്. ബോട്ടുജെട്ടിയിലെ ചുമട്ടു തൊഴിലാളിയായും നാടകക്കാരനായും നാടകസമിതി ഉടമയായും ഒടുവില്‍ സിനിമാ നടനായുമെല്ലാം കച്ചേരിക്കടവിനെ അതിശയിപ്പിച്ച അച്ചന്‍കുഞ്ഞ് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിട്ട് കാല്‍ നൂറ്റാണ്ടു തികയാറായെന്നു വിശ്വസിക്കാന്‍ പ്രദേശവാസികള്‍ക്കും വൈഷമ്യമുള്ളതു പോലെ....


ജീവിതയാത്രയില്‍ അച്ഛനെ അനുഗമിക്കാനുറച്ച് പാതിവഴിയില്‍ പിന്‍വാങ്ങേണ്ടി വന്ന മകന്‍ സാജനു പിന്നിട്ട കാലത്തെക്കുറിച്ച് പറയാനേറെയുണ്ട്.... സിനിമയെക്കുറിച്ച്... സിനിമാക്കാരെക്കുറിച്ച്.... നാടകത്തെക്കുറിച്ച്.... കുടുംബത്തെക്കുറിച്ച്.


അച്ഛന്‍ പ്രാണന്‍ പോലെ കരുതിയ നാടകത്തോടായിരുന്നു സാജനും ഇഷ്ടം. അച്ഛന്റെ കൈപിടിച്ച് നാടക ക്യാമ്പുകളില്‍ ബാല്യ കൗമാരങ്ങള്‍ ചെലവഴിച്ച സാജന്‍ അദ്ദേഹത്തിന്റെ വേര്‍പാടിനു ശേഷമാണു നാടക സമിതി രൂപീകരിച്ചത്. അഞ്ചു വര്‍ഷം തികയും മുമ്പേ സമിതി പിരിച്ചു വിടേണ്ടിവന്നു. പിന്നീട് അച്ചന്‍കുഞ്ഞിന്റെ സ്മരണയ്ക്കായി സാംസ്‌കാരിക സമിതി രൂപീകരിച്ച് പ്രൊഫഷണല്‍ നാടക മത്സരം നടത്തിയപ്പോഴും കയ്‌പേറിയ അനുഭവങ്ങളായിരുന്നു നേരിടേണ്ടി വന്നത്. ജീവിച്ചിരുന്നപ്പോള്‍ അച്്ചനൊപ്പം സൗഹൃദ സദസുകള്‍ ഒരുക്കിയവര്‍ പിന്നീട് ഈ കുടുംബത്തെ തിരിഞ്ഞു നോക്കിയില്ല. അച്ചന്‍കുഞ്ഞിന്റെ ഭാര്യയും മകനും മകളും അടങ്ങുന്ന കുടുംബം ഇന്നു സിനിമാ ലോകത്തുനിന്ന് ഏറെ അകലെയാണ്. സ്വന്തം ജീവിതത്തെക്കുറിച്ചും അച്ഛന്റെ ജീവിതത്തെക്കുറിച്ചും സാജന്‍ അച്ചന്‍കുഞ്ഞ് മനസുതുറക്കുന്നു...........

അരങ്ങിലെ നടന്‍ അണിയറയില്‍ ചുമട്ടുതൊഴിലാളി

ഓര്‍മ്മവയ്ക്കുന്ന കാലത്ത് തലയില്‍ തോര്‍ത്തുകെട്ടി ബോട്ടു ജെട്ടിയില്‍ ചുമടെടുക്കുന്ന അച്ഛന്റെ രൂപമാണുള്ളത്. അന്നു ഞങ്ങള്‍ ഓലകുടിലിലായിരുന്നു താമസം. അമ്മ മണര്‍കാട് പൂപ്പട കുടുംബാംഗമാണ്. പണികഴിഞ്ഞു വീട്ടിലെത്തിയാല്‍ അച്ഛന്‍ ജീവിത വേഷം അഴിച്ചുവച്ച് നാടകക്കാരനാകും.പിന്നീട് നാടക വണ്ടികളില്‍ ഉത്സവപ്പറമ്പുകളിലേക്ക്. അച്ഛന് എന്നും തിരക്കോടു തിരക്ക്. ഉറക്കം തന്നെ ഉപേക്ഷിച്ച കാലം. ദേശാഭിമാനി തീയേറ്റേഴ്‌സ്, നാഷണല്‍ തീയേറ്റേഴ്‌സ്, കെ.പി.എ.സി , അടൂര്‍ ജയ, വൈക്കം വിപഞ്ചിക തുടങ്ങിയ ട്രൂപ്പുകളുടെ നിരവധി നാടകങ്ങളില്‍ അഭിനയിച്ചു. വിപഞ്ചികയിലെ ആരാച്ചാരുടെ വേഷവും വിഗ്രഹം, സൗരയൂഥം, സെന്റ് പോള്‍, ട്രിപ്പീസിയം തുടങ്ങിയ നാടകങ്ങളിലെ കഥാപാത്രങ്ങളൂം അച്ഛന് ഒരുപാട് ആരാധകരെ സൃഷ്ടിച്ചു. എന്നാല്‍ വരുമാനം തുച്ഛമായിരുന്നു. നാലു സ്‌റ്റേജുകള്‍ കളിച്ചാല്‍ അഞ്ചാം സ്‌റ്റേജിലെ പ്രതിഫലം പൂര്‍ണമായും സമിതി ഉടമക്ക് എന്നതായിരുന്നു അക്കാലത്തെ നാട്ടുനടപ്പ്. എഴുപതുകളുടെ അവസാനമാണ് വിഗ്രഹത്തിലെ അഭിനയം. ഞങ്ങള്‍ കറിയാച്ചനെന്നു വിളിക്കുന്ന പ്രേംപ്രകാശ് കണ്ടത്. അതു ഭരതന്റെ ലോറി എന്ന സിനിമയില്‍ നായകനാകാനുള്ള നിമിത്തമായി.


മദ്രാസില്‍ പോയി പത്മരാജനെയും ഭരതനെയും കാണാന്‍ പറഞ്ഞത് പ്രേംപ്രകാശാണ്. യാത്രാ ചെലവിനു പണമില്ലാതെ ബുദ്ധിമുട്ടിയ അച്ഛനു ബന്ധുവായ ജോയി കുറച്ചു രൂപ നല്‍കി. 90 രൂപയില്‍ താഴെയായിരുന്നു അന്നത്തെ ട്രെയിന്‍ ടിക്കറ്റ് നിരക്ക്. പത്മരാജന്റേതായിരുന്നു ലോറിയുടെ കഥ. അന്നത്തെ സൂപ്പര്‍ താരമായ ജയനെയും സംവിധായകന്‍ ഐ.വി.ശശിയേയും വച്ചു പടമെടുക്കാനായിരുന്നു പലരുടേയും ഉപദേശം. എന്നാല്‍ പത്മരാജനതൊന്നും ചെവിക്കൊണ്ടില്ല. തന്റെ കഥയ്ക്ക് ഇണങ്ങുന്നവര്‍ തന്നെ വേണമെന്ന പത്മരാജന്റെ അഭിപ്രായം നിര്‍മ്മാതാവ് ഹരിപോത്തന്‍ പൂര്‍ണമായും സമ്മതിച്ചു. മദ്രാസിലെ ഹോട്ടലില്‍ എത്തിയ അച്ഛന്റെ ആരെയും കൂസാത്ത ശരീരഭാഷ ഇഷ്ടപ്പെട്ട പത്മരാജനും സംവിധായകന്‍ ഭരതനും ഹരിപോത്തനും നായക കഥാപാത്രമായ സര്‍ക്കസുകാരന്‍ വേലന്റെ റോള്‍ അച്ഛനു നല്‍കി. ചിത്രീകരണം വേഗത്തില്‍ പൂര്‍ത്തിയായി. 1980 ല്‍ പുറത്തിറങ്ങിയ ലോറി വന്‍ വിജയമായി. യുവാക്കള്‍ക്കിടയില്‍ ഈ ചിത്രം പുതിയ ട്രെന്‍ഡായി. പിന്നെ കൈ നിറച്ചു ചിത്രങ്ങള്‍. ആദ്യ ചിത്രത്തിലെ അഭിനയത്തിനു സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും മികച്ച നടനുള്ള അവാര്‍ഡും.

വെള്ളിത്തിരയ്ക്കുമപ്പുറം

സിനിമാലോകം നാം പുറത്തു നിന്നു കാണുന്നതില്‍ നിന്നും പാടേ വ്യത്യസ്തമാണെന്നു അച്ഛന്‍ പലപ്പോഴും പറയുമായിരുന്നു. സ്‌നേഹിക്കുന്നവരും വെറുക്കുന്നവരും പാരവയ്ക്കുന്നവരും ഉപദ്രവിക്കുന്നവരുമെല്ലാം ഒത്തു ചേരുന്ന വലിയൊരു കൂടാരമാണത്രേ സിനിമ. ആറു വര്‍ഷം കൊണ്ട് അച്ഛന്‍ 46 സിനിമകളില്‍ അഭിനയിച്ചു. ആകെയുണ്ടായ സമ്പാദ്യം വീടായിരുന്നു. സൗഹൃദങ്ങള്‍ക്കു വേണ്ടി അച്ഛന്‍ എന്തും നല്‍കുമായിരുന്നു. മദ്യപനെന്ന ആക്ഷേപം ഒരു സൂപ്പര്‍താരം ഉള്‍പ്പടെയുള്ളവര്‍ ഉയര്‍ത്തിയെങ്കിലും അതൊന്നും അഭിനയത്തെ തെല്ലും ബാധിക്കാതിരിക്കാന്‍ അച്ഛന്‍ അതീവ ശ്രദ്ധ പതിപ്പിച്ചിരുന്നു. സിനിമാരംഗത്ത് അച്ഛനോട് പ്രത്യക്ഷത്തില്‍ മത്സരിച്ചവരില്‍ ബാലന്‍ കെ.നായരെക്കുറിച്ചു പറയാതിരിക്കാനാകില്ല.ലോറിയുടെ ഷൂട്ടിംഗിനിടെ സംഘട്ടന രംഗം ചിത്രീകരിക്കുമ്പോള്‍ ബാലന്‍ കെ. ശരിക്കും അടിച്ചു. നട്ടെല്ലിനു ക്ഷതം സംഭവിച്ചു മൂന്നാഴ്ച അച്ഛന്‍ ആശുപത്രിയില്‍ കിടന്നു. ചെമ്മീന്‍കെട്ട് എന്ന സിനിമയുടെ എറണാകുളത്തെ ഷൂട്ടിംഗിനിടെ ബാലന്‍ കെ.യുടെ പങ്കായം കൊണ്ടുള്ള അടിയേറ്റ് പരിക്കേറ്റു. മൂന്നു മാസം ആശുപത്രിയില്‍ കഴിയേണ്ടി വന്നു. എങ്കിലും അച്ഛന്‍ മരിച്ചപ്പോള്‍ അവസാനമായി ഒരുനോക്കു കാണാത്തെിയ സിനിമാ ലോകത്തു നിന്നുള്ള ചുരുക്കം ചിലരില്‍ ബാലന്‍ കെ. നായരുണ്ടായിരുന്നു. കണ്ണീര്‍ നിറഞ്ഞ കണ്ണുകളുമായി അദ്ദേഹം മൃതദേഹത്തിനരികെ നിന്ന കാഴ്ച മനസില്‍ നിന്നു മായുന്നില്ല.

പ്രേം നസീറിനെക്കുറിച്ചും ഒത്തിരി ഓര്‍മ്മകളുണ്ട്. ടി.കെ. ബാലചന്ദ്രന്റെ കാട്ടുകള്ളന്‍ എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണു ലോറിയിലെ കഥാപാത്രത്തിനു അവാര്‍ഡുണ്ടെന്ന വിവരം റേഡിയോ വാര്‍ത്തയിലൂടെ അറിഞ്ഞത്. ഉടന്‍ 101 രൂപയുടെ പണക്കിഴി നല്‍കിയാണു പ്രേംസസീര്‍ ആഹഌദം പങ്കിട്ടത്. നസീര്‍ സാര്‍ അങ്ങനെയായിരുന്നു. സ്വന്തം പ്രവൃത്തികളിലൂടെയാണു അദ്ദേഹം മറ്റുള്ളവരുടെ സ്‌നേഹാദരങ്ങള്‍ പിടിച്ചുപറ്റിയത്. ആട്ടക്കലാശം സിനിമയുടെ ചിത്രീകരണം ആലപ്പുഴ ഉദയാ സ്റ്റുഡിയോയില്‍ നടക്കുമ്പോള്‍ നസീര്‍ സാര്‍ സെറ്റിലേക്കു കടന്നു വരുമ്പോള്‍ എല്ലാവരും എഴുന്നേറ്റു നിന്നു ബഹുമാനം പ്രകടിപ്പിക്കുന്നതു കണ്ടു. അതൊരിക്കലും അദ്ദേഹത്തിനു ഇഷ്ടമായിരിക്കില്ല. ഉറപ്പ്. കരള്‍ രോഗം മൂര്‍ഛിച്ച് കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ അച്ഛന്‍ 1987 ജനുവരി പതിനാറിനാണു ചമയങ്ങളില്ലാത്ത ലോകത്തേക്കു യാത്രയായത്. അവസാന കാലത്ത് സാമ്പത്തിക പ്രയാസമുണ്ടായപ്പോള്‍ മരുന്നു വാങ്ങാനൊക്കെ സഹായിച്ചത് സെഞ്ചുറി ഫിലിംസിലെ രാജുവാണ്. മരണാന്തരം കുടുംബത്തിനു തണലേകാന്‍ ജൂബിലി ജോയ് തോമസുമെത്തി. ഇവരെ നന്ദിയോടെയല്ലാതെ സ്മരിക്കാനാകില്ല.

അച്ഛന്റെ സ്മരണയില്‍ നാടകരംഗത്തേക്ക്

അച്ഛന്‍ മരിച്ച് ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് പരുത്തുംപാറ സ്വദേശിയായ കുഞ്ഞുമോനുമായി ചേര്‍ന്നു സഹൃദയ കലാസമിതി രൂപീകരിച്ചത്. കച്ചേരിക്കടവിലെ വാടക കെട്ടിടമായിരുന്നു ഓഫീസ്. അച്ഛന്റെ സ്വന്തം സമിതിയായിരുന്ന കലാസേനയുടെ തുടര്‍ച്ചപോലെ പ്രവൃത്തിക്കാനായിരുന്നു താല്പര്യം. അഞ്ചു നാടകങ്ങള്‍ ചെയ്തു. പ്രതിവര്‍ഷം 250 ഓളം സ്‌റ്റേജുകള്‍ കളിച്ചു. എങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ തടസമായി. ട്രൂപ്പ് നിര്‍ത്തേണ്ടി വന്നു. ഇപ്പോള്‍ മിമിക്‌സ്, ഗാനമേള ട്രൂപ്പുകള്‍ പോകുന്ന പോലെ പണ്ടൊക്കെ വടക്കേ ഇന്ത്യന്‍ പര്യടനത്തിനു നാടക സമിതികള്‍ പോകുമായിരുന്നു. രണ്ടു മാസമെങ്കിലും മലയാളി സംഘടനകളുടെ പരിപാടികളില്‍ നാടകാവതരണവും മെച്ചപ്പെട്ട പ്രതിഫലവും ഉറപ്പായിരുന്നു. പില്‍ക്കാലത്ത് മലയാള നാടകങ്ങളുടെ അവതരണ മേഖല ചെറുതായി ചുരുങ്ങി.

അച്ചന്‍കുഞ്ഞ് സ്മാരക സാംസ്‌കാരിക സമിതി രൂപീകരിച്ച് 1999 ജനുവരിയില്‍ കോട്ടയം തിരുനക്കര മൈതാനത്ത് പ്രൊഫഷണല്‍ നാടക മത്സരം നടത്തി. സിനിമാരംഗത്തുള്ള പലരുടേയും സഹായം അഭ്യര്‍ഥിച്ചെങ്കിലും ഫലമുണ്ടായില്ല. ജഗതി ശ്രീകുമാര്‍ മാത്രം 2000 രൂപ തന്നു. പരിപാടി മുക്കാല്‍ ലക്ഷം രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടാക്കി. പിന്നീട് പല ജോലികള്‍ ചെയ്തു. ഇപ്പോള്‍ സെന്‍ട്രല്‍ പിക്‌ചേഴ്‌സിന്റെ കോട്ടയം ആനന്ദ് തീയേറ്ററിലാണു ജോലി. ഭാര്യ കോട്ടയം ഭാരത് ഹോസ്പിറ്റലില്‍ നേഴ്‌സാണ്.രണ്ടു മക്കളും പഠിക്കുന്നു. സഹോദരി ലിസമ്മ അച്ചന്‍കുഞ്ഞ് ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം കാഞ്ഞിരത്താണു താമസം.

സിനിമാരംഗത്തുള്ള ആരുമായും ഇപ്പോള്‍ ബന്ധമില്ല. അമ്മ ഉള്‍പ്പടെയുള്ള സംഘടനകള്‍ അന്നും ഉണ്ടായിരുന്നു. മണ്‍മറഞ്ഞു പോയ ഇത്തരം അഭിനേതാക്കളുടെ സ്മരണ നിലനിര്‍ത്താന്‍ അവരൊന്നും ചെയ്യുന്നില്ല. ചരമ ദിനങ്ങളില്‍ ഒരു നിലവിളക്ക് തെളിയിച്ച് അനുസ്മരിക്കാനും ആര്‍ക്കും സമയമില്ല. പല സൂപ്പര്‍താരങ്ങളും നടിമാരുമെല്ലാം അച്ഛന്‍ ജീവിച്ചിരുന്ന കാലത്ത് വീട്ടില്‍ വന്നിട്ടുണ്ട്. തിരക്കാണെന്നു പൊതുവേ പറയാമെങ്കിലും ഈ നാട്ടിലൂടെ കടന്നു പോകുമ്പോഴെങ്കിലും ഇവര്‍ക്കു ഒന്നു തിരക്കിക്കൂടേയെന്നു സാജന്‍ ചോദിക്കുന്നു.

അച്ചന്‍കുഞ്ഞ് അഭിനയിച്ച് അനശ്വരമാക്കിയ സിനിമകളുടെ ചിത്രങ്ങളും ലഭിച്ച നിരവധി അവാര്‍ഡുകളും മൊമെന്റോകളും നെല്ലിശേരി വീട്ടിലാകെ അദ്ദേഹത്തിന്റെ സാന്നിധ്യം സൃഷ്ടിക്കുന്നതു പോലെ തോന്നും. പരുക്കന്‍ ശബ്ദവും തീക്ഷ്ണ ദൃഷ്ടിയുമായി അസാധാരണമായ മുഖചലനങ്ങളോടെ അച്ചന്‍കുഞ്ഞിന്റെ ആത്മാവ് ഈ വീട്ടില്‍ത്തന്നെയുണ്ടെന്നു വിശ്വസിക്കുന്നവരാണു നെല്ലിമൂട്ടില്‍ കുടുംബാംഗങ്ങളും നാട്ടുകാരും.