Tuesday, May 17, 2011

നാട്ടാരുടെ കുഞ്ഞൂഞ്ഞ്, അണികളുടെ ഒ.സി, കേരളത്തിന്റെ സി.എം.

 വീണ്ടും കേരളമുഖ്യമന്ത്രിയായ
ഉമ്മന്‍ചാണ്ടിയുടെ
അറിയപ്പെടാത്ത വിശേഷങ്ങളിലേക്ക്...
ഉമ്മന്‍ ചാണ്ടി കുടുംബാംഗങ്ങളോടൊപ്പം.

ലങ്കോലപ്പെട്ട മുടിയും നീണ്ട മൂക്കും അതിവേഗനടത്തവുമായി കേരളത്തിന്റെ മുഖ്യമന്ത്രിക്കസേരയിലേക്കു വീണ്ടുമെത്തുന്ന പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ്, അണികള്‍ക്കെന്നപോലെ കാര്‍ട്ടൂണിസ്റ്റുകള്‍ക്കും ഏറെ പ്രിയങ്കരന്‍. മുടി, കൃതാവ്, കീറിയ ഷര്‍ട്ട്...ഉമ്മന്‍ചാണ്ടിയെ അടയാളപ്പെടുത്താന്‍ ലക്ഷണങ്ങളേറെയുണ്ട് കാര്‍ട്ടൂണിസ്റ്റുകളുടെ തൂലികയില്‍. സ്വാതന്ത്ര്യം ഓരോ പൗരന്റെയും ജന്മാവകാശം എന്ന പോലെ സ്വന്തം തലമുടിക്കും എവിടേക്കും വളരാനുള്ള സ്വാതന്ത്ര്യം നല്‍കി, നീണ്ട വീതുളി കൃതാവുമായി ജനസേവനത്തിനിറങ്ങിയ കേരളാ രാഷ്ട്രീയത്തിലെ ഈ മാരത്തണ്‍ ഓട്ടക്കാരന്റെ മുടിവെട്ടുന്നത് ഒരു സ്ത്രീയാണെന്നു വെളിപ്പെടുത്തിയതു പ്രസ് സെക്രട്ടറി പി.ടി. ചാക്കോയാണ്.

കുഞ്ഞൂഞ്ഞ് കഥകള്‍ അല്‍പം കാര്യങ്ങളും എന്ന പുസ്തകത്തില്‍. സ്ഥിരമായി ആ വെള്ളിമുടി മുറിക്കുന്ന സ്ത്രീ കനറാ ബാങ്ക് ഓഫീസറാണ്. പേര് മറിയാമ്മ. ബന്ധം പറഞ്ഞാല്‍ ഭാര്യ.ചുളിവു വീഴാത്ത ഖദറണിഞ്ഞ്, മുഖത്തു ക്രീം പുരട്ടി സിനിമാതാരങ്ങളെ വെല്ലുന്ന ഗ്ലാമറുമായി രാഷ്ട്രീയം കളിക്കുന്ന പല പുതുമുറക്കാര്‍ക്കും ഉമ്മന്‍ചാണ്ടിയുടെ സ്‌റ്റൈല്‍ അത്ഭുതമാകും. തലയില്‍ കാടു കയറുമ്പോള്‍ സഹികെട്ടാണു മറിയാമ്മ കത്രികയെടുക്കുക. തിരക്കുകള്‍ക്കു തെല്ലൊരു ഇടവേള നല്‍കി അതിരാവിലെ പത്രം വായിക്കുമ്പോഴാകും മറിയാമ്മയുടെ മുടിമുറിക്കല്‍. അല്ലെങ്കില്‍ ഉറക്കത്തിനിടെ. അറുപതുകളുടെ ഒടുവില്‍ ഉമ്മന്‍ചാണ്ടി കെ.എസ്.യു. സംസ്ഥാന പ്രസിഡന്റായിരുന്നപ്പോഴാണു കീറിയ ഷര്‍ട്ട് ട്രെന്‍ഡായത്. പുതിയ ഷര്‍ട്ട്‌പോലും കീറിത്തുന്നി ധരിക്കുന്നയാളെന്ന് എതിരാളികള്‍ കുറ്റപ്പെടുത്തുമ്പോള്‍ സഹപ്രവര്‍ത്തകര്‍ സത്യം അടക്കിപ്പറയുന്നുണ്ടായിരുന്നു.

ആകെ രണ്ടു ജോഡി വസ്ത്രങ്ങളാണ് ഒ.സിയുടെ സ്വത്ത്. മറ്റുള്ളവരുടെ മുണ്ടും ഷര്‍ട്ടും വാങ്ങിയാല്‍ തിരിച്ചുനല്‍കുന്ന ശീലമില്ലാത്തതിനാല്‍ ഉപയോഗയോഗ്യമല്ലാത്തവ മാത്രമാണത്രേ കൂട്ടുകാര്‍ അദ്ദേഹത്തിനു നല്‍കിയിരുന്നത്.ആള്‍ക്കൂട്ടത്തിനൊപ്പം ജീവിക്കാനാണ് ഉമ്മന്‍ചാണ്ടിക്ക് എപ്പോഴും ഇഷ്ടം. ഉണരുമ്പോള്‍ മുതല്‍ ഉറങ്ങുന്നതുവരെ പത്താള്‍ കൂടെ വേണം. ഏകാന്തതയോട് അത്രമേല്‍ വിരോധം. വോട്ടെണ്ണല്‍ നടന്ന കഴിഞ്ഞ മെയ് 13നും വീട് പൂരപ്പറമ്പുപോലെ. വോട്ടെണ്ണലിന്റെ പിരിമുറുക്കത്തിനിടയിലും സഹായാഭ്യര്‍ഥനകളും കല്യാണക്കുറികളുമായി എത്തിയവരുടെ തിരക്ക്. എല്ലാവരോടും നിറചിരിയോടെ കുശലാന്വേഷണം. നാട്ടിന്‍പുറത്തു പാരലല്‍ സര്‍വീസ് നടത്തുന്ന ജീപ്പ് പോലെയാണ് ഉമ്മന്‍ചാണ്ടിയുടെ കാറെന്നു നാട്ടില്‍ പാട്ടാണ്. പുതുപ്പള്ളിയിലെത്തിയാല്‍ സ്ഥിരം വണ്ടിയോ െ്രെഡവറോ ഇല്ല. കിട്ടുന്ന വണ്ടിയില്‍ പകലന്തിയോളം യാത്ര. ഓവര്‍ ലോഡ് ഭയന്ന് നാട്ടിലെ ടാക്‌സി െ്രെഡവര്‍മാര്‍ക്ക് ഉമ്മന്‍ചാണ്ടിക്കൊപ്പം പോകാന്‍ മടി. കഷ്ടിച്ചു നാലു മണിക്കൂര്‍ ഉറക്കം.

രാവിലെ ആറിന് ഉണരും. പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞു ചെറിയൊരു പ്രാര്‍ഥന. പിന്നെ തറയിലിരുന്നു പത്രപാരായണം. ഭക്ഷണം ആരും വിളമ്പി നല്‍കണമെന്നില്ല. സ്വയം എടുത്തു കഴിക്കും. അതും അതിവേഗം. ഹൈടെക് യുഗത്തിലും മൊബൈല്‍ ഫോണ്‍ സ്വന്തമായില്ല. ലാന്‍ഡ് ഫോണും സഹപ്രവര്‍ത്തകരുടെ ഫോണുകളുമാണ് ഉപയോഗിക്കുന്നത്. എന്തു തിരക്കുണ്ടായാലുംമുഖ്യമന്ത്രിയായാലും പ്രതിപക്ഷനേതാവായാലുംഞായറാഴ്ചകളില്‍ പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ തറവാട്ടിലെത്തും. പതിറ്റാണ്ടുകളായി അതാണു ശീലം. ഞായറാഴ്ച ദര്‍ബാറില്‍ ശിപാര്‍ശയും സഹായവും തേടിയെത്തുന്ന നൂറുകണക്കിനു ജനങ്ങളില്‍ പുതുപ്പള്ളിക്കാരും കോട്ടയം ജില്ലക്കാരും മാത്രമല്ല കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തുന്നവര്‍ ധാരാളം.

Wednesday, May 4, 2011

ഓര്‍മ്മകളുടെ തണലില്‍ കൂടുകൂട്ടി ക്‌ളാസ്‌മേറ്റ്‌സ് വീണ്ടും


പൃഥ്വിരാജും കാവ്യാ മാധവനും നരേനും ഇന്ദ്രജിത്തുമെല്ലാം തകര്‍ത്തഭിനയിച്ച എക്കാലത്തെയും വലിയ ക്യാംപസ് ഹിറ്റ് ചിത്രങ്ങളിലൊന്നായ ലാല്‍ ജോസിന്റെ ക്ലാസ്‌മേറ്റ്‌സിനു പ്രചോദനമായ കോട്ടയം സി.എം.എസ്. കോളജിലെ വൃദ്ധസഹപാഠികള്‍ ഒരിക്കല്‍ കൂടി ഒത്തു ചേര്‍ന്നു... കഴിഞ്ഞ ഏപ്രില്‍ മൂന്നിനു അതേ കാമ്പസില്‍...  ആ വിശേഷങ്ങളിലേക്ക്....
മറവിയുടെ മാറാലകള്‍ വകഞ്ഞുമാറ്റി കലാലയങ്കണത്തിലെ ഓര്‍മ്മത്തണലില്‍ അവര്‍ ഒരിക്കല്‍ കൂടി കൂട്ടുകൂടി. പരസ്പരം കൈകോര്‍ത്ത് കളിയാക്കിയും ചിരിച്ചും ആറു പതിറ്റാണ്ടിനപ്പുറത്തേക്ക് ഓര്‍മ്മയുടെ ജാലകം തുറന്നപ്പോള്‍ പ്രായത്തിന്റെ അവശതകള്‍ വിട്ടൊഴിഞ്ഞു...
ഓര്‍മ്മകളുടെ മധുരമുള്ള പടിക്കെട്ട് കയറി പൂവാകകള്‍ നിറഞ്ഞ സിഎംഎസ് കോളജ് കാമ്പസില്‍ എത്തിയ എഴുപത്തഞ്ചും എണ്‍പതും പിന്നിട്ട പൂര്‍വ വിദ്യാഥികളെ കണ്ട് മരത്തലപ്പുകള്‍ പോലും തലയാട്ടിയാട്ടി. 194648 ബാച്ചിലെ ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ഥികളാണ് കലാലയത്തിന്റെ മധുരമുള്ള ഓര്‍മ്മകള്‍അയവിറക്കി ഇക്കൊല്ലവും സിഎംഎസിന്റെ ഓര്‍മ്മത്തണലില്‍ ചേക്കേറിയത്.കോളജിലെ അധ്യാപകന് പരേതന്‍ എന്ന് പേരിട്ടതും അദ്ദേഹം നടന്നുപോകുമ്പോള്‍
പിന്നില്‍ ഈ പേര് വിളിച്ച് കളിയാക്കിയതും പി.പി മാത്യുവിന് ഇപ്പോഴും ഇന്നലെയെന്ന പോലെയുള്ള സ്മരണ. ഇതേ കോളജില്‍ തന്നെ അധ്യാപകനായിരുന്ന മാത്യു പിന്നീട് കസ്റ്റംസ് കെമിക്കല്‍ എക്‌സാമിനറായി വിരമിച്ചു. തൊണ്ണൂറിന്റെ അവശതകള്‍ക്കിടയിലും കുസൃതി നിറഞ്ഞ കാലത്തെക്കുറിച്ച് നിറമുള്ള ഓര്‍മ്മകള്‍ മാത്രം. അന്നത്തെ യുവാക്കളും യുവതികളുമെല്ലാം എണ്‍പത്തിയഞ്ചും തൊണ്ണൂറും വയസ്സുള്ള മുത്തശ്ശനും മുത്തശ്ശിയുമൊക്കെയാണ്.
സ്വദേശി പ്രസ്ഥാനവും സ്വാതന്ത്ര്യസമരവും രൂക്ഷമായ കാലഘട്ടത്തില്‍ കാമ്പസിനുപുറത്ത് ഇറങ്ങാന്‍ അനുവാദമില്ലാതിരുന്നിട്ടും യോഗങ്ങളില്‍ സാഹസികമായിപങ്കെടുത്തത് മനസ്സില്‍ ഇപ്പോഴും പച്ചപിടിച്ച് നില്‍ക്കുന്ന ഓര്‍മ്മകളിലൊന്നാണെന്ന് ഗാന്ധിയനായ തോമസ് ഡേവിഡ്. രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങള്‍ ക്യാമ്പസിനകത്ത് ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെട്ട കാലമില്ല. പരീക്ഷയ്ക്കായി പഠിക്കുന്ന
സമയത്ത് കോളജ് ഹോസ്റ്റലില്‍ വച്ചാണ് ഗാന്ധിജി വെടിയേറ്റ് മരിച്ചവാര്‍ത്തയറിഞ്ഞതെന്ന് അദ്ദേഹം ഓര്‍മ്മിക്കുന്നു.ചെറിയ പ്രണയങ്ങള്‍ ഏറെഉണ്ടായിരുന്നെങ്കിലും പെണ്‍കുട്ടികളോട് സംസാരിക്കാന്‍ അന്ന് നിയന്ത്രണങ്ങളേറെയാണ്. തൂണിന്റെ മറവ് പറ്റി ഒരു നോട്ടമോ ചിരിയോ മാത്രം കൈമാറും.
അത്രമാത്രം. ഈ ബാച്ചിലെ വിദ്യാര്‍ഥികളായിരുന്ന പ്രമുഖ ശാസ്ത്രജ്ഞന്‍ ഡോ. ഇ.സി.ജി സുദര്‍ശന്‍, നാടകാചാര്യന്‍ കാവാലം നാരായണ പണിക്കര്‍ തുടങ്ങിയവരെക്കുറിച്ചു മുഖ്യ സംഘാടകനും കൂട്ടായ്മയുടെ സെക്രട്ടറിയുമായ എം.എല്‍.വി പണിക്കര്‍ ഏറെ സംസാരിച്ചു. പി.പി മാത്യുവും ഭാര്യ സരോജവും ചേര്‍ന്ന് കേക്ക് മുറിച്ചാണ് സംഗമം ഉദ്ഘാടനം ചെയ്തത്.
അംഗങ്ങള്‍ക്കായി ഒരുക്കിയ നറുക്കെടുപ്പില്‍ ടി കെ അബ്ദുള്‍ ഖാദര്‍, സരോജം മാത്യു, സക്കറിയ കോശി എന്നിവര്‍ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങള്‍ പങ്കിട്ടു.2000ല്‍ എഴുപതോളം പേരാണ് സിഎംഎസ് ക്യാമ്പസില്‍ നടത്തിയ ആദ്യ പൂര്‍വവിദ്യാര്‍ഥിസംഗത്തില്‍ പങ്കെടുക്കാനെത്തിയത്. സി.എം.എസ് കോളജില്‍ ചിത്രീകരിച്ച കഌസ്‌മേറ്റ്‌സ് എന്ന പ്രസിദ്ധമായ ചിത്രം ആരംഭിക്കുന്നതും ഇതേ കൂട്ടായ്മയെ സ്മരിച്ചു കൊണ്ടു തന്നെ.
പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം 12 പേരാണ് ഇക്കൊല്ലം പൂര്‍വവിദ്യാര്‍ഥിസംഗമത്തിനെത്തിയത്. കൂട്ടുകാരില്‍ പലരെയും മരണം കവരുന്നതിന്റെ നൊമ്പരം പങ്കുവച്ച് അടുത്തവര്‍ഷം വീണ്ടും കാണാനുള്ള ആഗ്രഹവുമായാണു തൂശനിലയില്‍ സദ്യയുണ്ട് ഉച്ച കഴിഞ്ഞ് അവര്‍ പരസ്പരം യാത്ര ചോദിച്ചത്. അംഗങ്ങള്‍ രണ്ടു പേരായി ചുരുങ്ങും വരെ മേയ്മാസത്തിലെ ഒരു പകല്‍ കോളജ് കാമ്പസില്‍ ഓര്‍മ്മകള്‍ പങ്കിടാന്‍ തങ്ങളില്‍ ആരെങ്കിലുമുണ്ടാകുമെന്നു വാക്കു കൊടുത്ത് വീടുകളിലേക്കു മടങ്ങുമ്പോള്‍ മക്കളും കൊച്ചുമക്കളും കൈത്താങ്ങേകുന്നു.