Tuesday, May 17, 2011

നാട്ടാരുടെ കുഞ്ഞൂഞ്ഞ്, അണികളുടെ ഒ.സി, കേരളത്തിന്റെ സി.എം.

 വീണ്ടും കേരളമുഖ്യമന്ത്രിയായ
ഉമ്മന്‍ചാണ്ടിയുടെ
അറിയപ്പെടാത്ത വിശേഷങ്ങളിലേക്ക്...
ഉമ്മന്‍ ചാണ്ടി കുടുംബാംഗങ്ങളോടൊപ്പം.

ലങ്കോലപ്പെട്ട മുടിയും നീണ്ട മൂക്കും അതിവേഗനടത്തവുമായി കേരളത്തിന്റെ മുഖ്യമന്ത്രിക്കസേരയിലേക്കു വീണ്ടുമെത്തുന്ന പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ്, അണികള്‍ക്കെന്നപോലെ കാര്‍ട്ടൂണിസ്റ്റുകള്‍ക്കും ഏറെ പ്രിയങ്കരന്‍. മുടി, കൃതാവ്, കീറിയ ഷര്‍ട്ട്...ഉമ്മന്‍ചാണ്ടിയെ അടയാളപ്പെടുത്താന്‍ ലക്ഷണങ്ങളേറെയുണ്ട് കാര്‍ട്ടൂണിസ്റ്റുകളുടെ തൂലികയില്‍. സ്വാതന്ത്ര്യം ഓരോ പൗരന്റെയും ജന്മാവകാശം എന്ന പോലെ സ്വന്തം തലമുടിക്കും എവിടേക്കും വളരാനുള്ള സ്വാതന്ത്ര്യം നല്‍കി, നീണ്ട വീതുളി കൃതാവുമായി ജനസേവനത്തിനിറങ്ങിയ കേരളാ രാഷ്ട്രീയത്തിലെ ഈ മാരത്തണ്‍ ഓട്ടക്കാരന്റെ മുടിവെട്ടുന്നത് ഒരു സ്ത്രീയാണെന്നു വെളിപ്പെടുത്തിയതു പ്രസ് സെക്രട്ടറി പി.ടി. ചാക്കോയാണ്.

കുഞ്ഞൂഞ്ഞ് കഥകള്‍ അല്‍പം കാര്യങ്ങളും എന്ന പുസ്തകത്തില്‍. സ്ഥിരമായി ആ വെള്ളിമുടി മുറിക്കുന്ന സ്ത്രീ കനറാ ബാങ്ക് ഓഫീസറാണ്. പേര് മറിയാമ്മ. ബന്ധം പറഞ്ഞാല്‍ ഭാര്യ.ചുളിവു വീഴാത്ത ഖദറണിഞ്ഞ്, മുഖത്തു ക്രീം പുരട്ടി സിനിമാതാരങ്ങളെ വെല്ലുന്ന ഗ്ലാമറുമായി രാഷ്ട്രീയം കളിക്കുന്ന പല പുതുമുറക്കാര്‍ക്കും ഉമ്മന്‍ചാണ്ടിയുടെ സ്‌റ്റൈല്‍ അത്ഭുതമാകും. തലയില്‍ കാടു കയറുമ്പോള്‍ സഹികെട്ടാണു മറിയാമ്മ കത്രികയെടുക്കുക. തിരക്കുകള്‍ക്കു തെല്ലൊരു ഇടവേള നല്‍കി അതിരാവിലെ പത്രം വായിക്കുമ്പോഴാകും മറിയാമ്മയുടെ മുടിമുറിക്കല്‍. അല്ലെങ്കില്‍ ഉറക്കത്തിനിടെ. അറുപതുകളുടെ ഒടുവില്‍ ഉമ്മന്‍ചാണ്ടി കെ.എസ്.യു. സംസ്ഥാന പ്രസിഡന്റായിരുന്നപ്പോഴാണു കീറിയ ഷര്‍ട്ട് ട്രെന്‍ഡായത്. പുതിയ ഷര്‍ട്ട്‌പോലും കീറിത്തുന്നി ധരിക്കുന്നയാളെന്ന് എതിരാളികള്‍ കുറ്റപ്പെടുത്തുമ്പോള്‍ സഹപ്രവര്‍ത്തകര്‍ സത്യം അടക്കിപ്പറയുന്നുണ്ടായിരുന്നു.

ആകെ രണ്ടു ജോഡി വസ്ത്രങ്ങളാണ് ഒ.സിയുടെ സ്വത്ത്. മറ്റുള്ളവരുടെ മുണ്ടും ഷര്‍ട്ടും വാങ്ങിയാല്‍ തിരിച്ചുനല്‍കുന്ന ശീലമില്ലാത്തതിനാല്‍ ഉപയോഗയോഗ്യമല്ലാത്തവ മാത്രമാണത്രേ കൂട്ടുകാര്‍ അദ്ദേഹത്തിനു നല്‍കിയിരുന്നത്.ആള്‍ക്കൂട്ടത്തിനൊപ്പം ജീവിക്കാനാണ് ഉമ്മന്‍ചാണ്ടിക്ക് എപ്പോഴും ഇഷ്ടം. ഉണരുമ്പോള്‍ മുതല്‍ ഉറങ്ങുന്നതുവരെ പത്താള്‍ കൂടെ വേണം. ഏകാന്തതയോട് അത്രമേല്‍ വിരോധം. വോട്ടെണ്ണല്‍ നടന്ന കഴിഞ്ഞ മെയ് 13നും വീട് പൂരപ്പറമ്പുപോലെ. വോട്ടെണ്ണലിന്റെ പിരിമുറുക്കത്തിനിടയിലും സഹായാഭ്യര്‍ഥനകളും കല്യാണക്കുറികളുമായി എത്തിയവരുടെ തിരക്ക്. എല്ലാവരോടും നിറചിരിയോടെ കുശലാന്വേഷണം. നാട്ടിന്‍പുറത്തു പാരലല്‍ സര്‍വീസ് നടത്തുന്ന ജീപ്പ് പോലെയാണ് ഉമ്മന്‍ചാണ്ടിയുടെ കാറെന്നു നാട്ടില്‍ പാട്ടാണ്. പുതുപ്പള്ളിയിലെത്തിയാല്‍ സ്ഥിരം വണ്ടിയോ െ്രെഡവറോ ഇല്ല. കിട്ടുന്ന വണ്ടിയില്‍ പകലന്തിയോളം യാത്ര. ഓവര്‍ ലോഡ് ഭയന്ന് നാട്ടിലെ ടാക്‌സി െ്രെഡവര്‍മാര്‍ക്ക് ഉമ്മന്‍ചാണ്ടിക്കൊപ്പം പോകാന്‍ മടി. കഷ്ടിച്ചു നാലു മണിക്കൂര്‍ ഉറക്കം.

രാവിലെ ആറിന് ഉണരും. പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞു ചെറിയൊരു പ്രാര്‍ഥന. പിന്നെ തറയിലിരുന്നു പത്രപാരായണം. ഭക്ഷണം ആരും വിളമ്പി നല്‍കണമെന്നില്ല. സ്വയം എടുത്തു കഴിക്കും. അതും അതിവേഗം. ഹൈടെക് യുഗത്തിലും മൊബൈല്‍ ഫോണ്‍ സ്വന്തമായില്ല. ലാന്‍ഡ് ഫോണും സഹപ്രവര്‍ത്തകരുടെ ഫോണുകളുമാണ് ഉപയോഗിക്കുന്നത്. എന്തു തിരക്കുണ്ടായാലുംമുഖ്യമന്ത്രിയായാലും പ്രതിപക്ഷനേതാവായാലുംഞായറാഴ്ചകളില്‍ പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ തറവാട്ടിലെത്തും. പതിറ്റാണ്ടുകളായി അതാണു ശീലം. ഞായറാഴ്ച ദര്‍ബാറില്‍ ശിപാര്‍ശയും സഹായവും തേടിയെത്തുന്ന നൂറുകണക്കിനു ജനങ്ങളില്‍ പുതുപ്പള്ളിക്കാരും കോട്ടയം ജില്ലക്കാരും മാത്രമല്ല കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തുന്നവര്‍ ധാരാളം.

2 comments:

  1. അപ്പോള്‍ ബാര്‍ബര്‍ ഷോപ്പിലും പുള്ളി കാശു മുടക്കില്ല! :) നല്ല എഴുത്ത്....

    ReplyDelete
  2. കൊള്ളാം കുഞ്ഞൂഞ്ഞു പുരാണം..

    ReplyDelete