Wednesday, May 4, 2011

ഓര്‍മ്മകളുടെ തണലില്‍ കൂടുകൂട്ടി ക്‌ളാസ്‌മേറ്റ്‌സ് വീണ്ടും


പൃഥ്വിരാജും കാവ്യാ മാധവനും നരേനും ഇന്ദ്രജിത്തുമെല്ലാം തകര്‍ത്തഭിനയിച്ച എക്കാലത്തെയും വലിയ ക്യാംപസ് ഹിറ്റ് ചിത്രങ്ങളിലൊന്നായ ലാല്‍ ജോസിന്റെ ക്ലാസ്‌മേറ്റ്‌സിനു പ്രചോദനമായ കോട്ടയം സി.എം.എസ്. കോളജിലെ വൃദ്ധസഹപാഠികള്‍ ഒരിക്കല്‍ കൂടി ഒത്തു ചേര്‍ന്നു... കഴിഞ്ഞ ഏപ്രില്‍ മൂന്നിനു അതേ കാമ്പസില്‍...  ആ വിശേഷങ്ങളിലേക്ക്....
മറവിയുടെ മാറാലകള്‍ വകഞ്ഞുമാറ്റി കലാലയങ്കണത്തിലെ ഓര്‍മ്മത്തണലില്‍ അവര്‍ ഒരിക്കല്‍ കൂടി കൂട്ടുകൂടി. പരസ്പരം കൈകോര്‍ത്ത് കളിയാക്കിയും ചിരിച്ചും ആറു പതിറ്റാണ്ടിനപ്പുറത്തേക്ക് ഓര്‍മ്മയുടെ ജാലകം തുറന്നപ്പോള്‍ പ്രായത്തിന്റെ അവശതകള്‍ വിട്ടൊഴിഞ്ഞു...
ഓര്‍മ്മകളുടെ മധുരമുള്ള പടിക്കെട്ട് കയറി പൂവാകകള്‍ നിറഞ്ഞ സിഎംഎസ് കോളജ് കാമ്പസില്‍ എത്തിയ എഴുപത്തഞ്ചും എണ്‍പതും പിന്നിട്ട പൂര്‍വ വിദ്യാഥികളെ കണ്ട് മരത്തലപ്പുകള്‍ പോലും തലയാട്ടിയാട്ടി. 194648 ബാച്ചിലെ ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ഥികളാണ് കലാലയത്തിന്റെ മധുരമുള്ള ഓര്‍മ്മകള്‍അയവിറക്കി ഇക്കൊല്ലവും സിഎംഎസിന്റെ ഓര്‍മ്മത്തണലില്‍ ചേക്കേറിയത്.കോളജിലെ അധ്യാപകന് പരേതന്‍ എന്ന് പേരിട്ടതും അദ്ദേഹം നടന്നുപോകുമ്പോള്‍
പിന്നില്‍ ഈ പേര് വിളിച്ച് കളിയാക്കിയതും പി.പി മാത്യുവിന് ഇപ്പോഴും ഇന്നലെയെന്ന പോലെയുള്ള സ്മരണ. ഇതേ കോളജില്‍ തന്നെ അധ്യാപകനായിരുന്ന മാത്യു പിന്നീട് കസ്റ്റംസ് കെമിക്കല്‍ എക്‌സാമിനറായി വിരമിച്ചു. തൊണ്ണൂറിന്റെ അവശതകള്‍ക്കിടയിലും കുസൃതി നിറഞ്ഞ കാലത്തെക്കുറിച്ച് നിറമുള്ള ഓര്‍മ്മകള്‍ മാത്രം. അന്നത്തെ യുവാക്കളും യുവതികളുമെല്ലാം എണ്‍പത്തിയഞ്ചും തൊണ്ണൂറും വയസ്സുള്ള മുത്തശ്ശനും മുത്തശ്ശിയുമൊക്കെയാണ്.
സ്വദേശി പ്രസ്ഥാനവും സ്വാതന്ത്ര്യസമരവും രൂക്ഷമായ കാലഘട്ടത്തില്‍ കാമ്പസിനുപുറത്ത് ഇറങ്ങാന്‍ അനുവാദമില്ലാതിരുന്നിട്ടും യോഗങ്ങളില്‍ സാഹസികമായിപങ്കെടുത്തത് മനസ്സില്‍ ഇപ്പോഴും പച്ചപിടിച്ച് നില്‍ക്കുന്ന ഓര്‍മ്മകളിലൊന്നാണെന്ന് ഗാന്ധിയനായ തോമസ് ഡേവിഡ്. രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങള്‍ ക്യാമ്പസിനകത്ത് ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെട്ട കാലമില്ല. പരീക്ഷയ്ക്കായി പഠിക്കുന്ന
സമയത്ത് കോളജ് ഹോസ്റ്റലില്‍ വച്ചാണ് ഗാന്ധിജി വെടിയേറ്റ് മരിച്ചവാര്‍ത്തയറിഞ്ഞതെന്ന് അദ്ദേഹം ഓര്‍മ്മിക്കുന്നു.ചെറിയ പ്രണയങ്ങള്‍ ഏറെഉണ്ടായിരുന്നെങ്കിലും പെണ്‍കുട്ടികളോട് സംസാരിക്കാന്‍ അന്ന് നിയന്ത്രണങ്ങളേറെയാണ്. തൂണിന്റെ മറവ് പറ്റി ഒരു നോട്ടമോ ചിരിയോ മാത്രം കൈമാറും.
അത്രമാത്രം. ഈ ബാച്ചിലെ വിദ്യാര്‍ഥികളായിരുന്ന പ്രമുഖ ശാസ്ത്രജ്ഞന്‍ ഡോ. ഇ.സി.ജി സുദര്‍ശന്‍, നാടകാചാര്യന്‍ കാവാലം നാരായണ പണിക്കര്‍ തുടങ്ങിയവരെക്കുറിച്ചു മുഖ്യ സംഘാടകനും കൂട്ടായ്മയുടെ സെക്രട്ടറിയുമായ എം.എല്‍.വി പണിക്കര്‍ ഏറെ സംസാരിച്ചു. പി.പി മാത്യുവും ഭാര്യ സരോജവും ചേര്‍ന്ന് കേക്ക് മുറിച്ചാണ് സംഗമം ഉദ്ഘാടനം ചെയ്തത്.
അംഗങ്ങള്‍ക്കായി ഒരുക്കിയ നറുക്കെടുപ്പില്‍ ടി കെ അബ്ദുള്‍ ഖാദര്‍, സരോജം മാത്യു, സക്കറിയ കോശി എന്നിവര്‍ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങള്‍ പങ്കിട്ടു.2000ല്‍ എഴുപതോളം പേരാണ് സിഎംഎസ് ക്യാമ്പസില്‍ നടത്തിയ ആദ്യ പൂര്‍വവിദ്യാര്‍ഥിസംഗത്തില്‍ പങ്കെടുക്കാനെത്തിയത്. സി.എം.എസ് കോളജില്‍ ചിത്രീകരിച്ച കഌസ്‌മേറ്റ്‌സ് എന്ന പ്രസിദ്ധമായ ചിത്രം ആരംഭിക്കുന്നതും ഇതേ കൂട്ടായ്മയെ സ്മരിച്ചു കൊണ്ടു തന്നെ.
പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം 12 പേരാണ് ഇക്കൊല്ലം പൂര്‍വവിദ്യാര്‍ഥിസംഗമത്തിനെത്തിയത്. കൂട്ടുകാരില്‍ പലരെയും മരണം കവരുന്നതിന്റെ നൊമ്പരം പങ്കുവച്ച് അടുത്തവര്‍ഷം വീണ്ടും കാണാനുള്ള ആഗ്രഹവുമായാണു തൂശനിലയില്‍ സദ്യയുണ്ട് ഉച്ച കഴിഞ്ഞ് അവര്‍ പരസ്പരം യാത്ര ചോദിച്ചത്. അംഗങ്ങള്‍ രണ്ടു പേരായി ചുരുങ്ങും വരെ മേയ്മാസത്തിലെ ഒരു പകല്‍ കോളജ് കാമ്പസില്‍ ഓര്‍മ്മകള്‍ പങ്കിടാന്‍ തങ്ങളില്‍ ആരെങ്കിലുമുണ്ടാകുമെന്നു വാക്കു കൊടുത്ത് വീടുകളിലേക്കു മടങ്ങുമ്പോള്‍ മക്കളും കൊച്ചുമക്കളും കൈത്താങ്ങേകുന്നു.

No comments:

Post a Comment