Friday, January 14, 2011

താലികെട്ടാന്‍ പിഷാരടി റെഡി

ഗ്രാമത്തിലെ ഓടു മേഞ്ഞ പള്ളിക്കൂടത്തിലെ ചെറു ഹാളിനുള്ളില്‍ ഡസ്‌കുകള്‍ കൂട്ടിയിട്ടൊരുക്കിയ വേദിയില്‍ ശബ്ദാനുകരണ മത്സരത്തിനു കയറുമ്പോള്‍ എട്ടുവയസുകാരന്‍ രമേഷിനു തെല്ലും പരിഭ്രമമുണ്ടായിരുന്നില്ല. സ്‌കൂള്‍ കലോത്സവത്തില്‍ മിമിക്രിയില്‍ മത്സരിക്കാന്‍ താനൊരാള്‍ മാത്രമുള്ളപ്പോള്‍ വിജയത്തെക്കുറിച്ച് എന്തിനു ടെന്‍ഷനടിക്കണം! റേഡിയോയിലും ടെലിവിഷനിലും കേട്ടുപരിചയിച്ച ശബ്ദങ്ങള്‍ ഒന്നൊന്നായി അനുകരിക്കുമ്പോള്‍ സദസില്‍ നിന്നുയര്‍ന്ന കൈയടി ആ വെളുത്തു മെലിഞ്ഞ കുട്ടിയെ അനുകരണ കലയുടെ ലോകത്തേക്കു നയിച്ചു. ചിരിക്കാതെ ചിരിക്കുന്ന... അവസരോചിതമായി നര്‍മം പ്രയോഗിക്കുന്ന രമേഷ് വൈകാതെ മിനി സ്‌ക്രീനിലേക്കും ബിഗ് സ്‌ക്രീനിലേക്കും ചിരിയുടെ മാലപ്പടക്കവുമായെത്തി. ചുരുങ്ങിയ കാലത്തിനുള്ളില്‍ നായകനായി വരെ അഭിനയിച്ച രമേഷ് പിഷാരടി ഇന്ന് അഭിനയരംഗത്തു തിരക്കിലാണ്. കേരള സംഗീത നാടക അക്കാദമി നടാടെ ഏര്‍പ്പെടുത്തിയ മികച്ച മിമിക്രി കലാകാരനുള്ള അവാര്‍ഡ് സ്വന്തമാക്കിയ രമേഷ് ഇപ്പോള്‍ ദാമ്പത്യജീവിതം ആരംഭിക്കാനുള്ള തയാറെടുപ്പിലാണ്.

വൈക്കം വെള്ളൂര്‍ കാരിക്കോട് പ്രസീതയില്‍ ബാലകൃഷ്ണ പിഷാരടിയുടെയും രമാദേവിയുടെയും അഞ്ചു മക്കളില്‍ ഇളയയാളാണു രമേഷ്. കോയിക്കല്‍ യു.പി. സ്‌കൂളിലെ ആദ്യ മിമിക്രി അവതരണാനുഭവം മുതല്‍ സിനിമാഭിനയത്തെക്കുറിച്ചും ഭാവി പ്രതീക്ഷകളെക്കുറിച്ചും രമേഷ് പിഷാരടി സംസാരിക്കുന്നു.

ആക്ഷന്‍ സോംഗും അനുകരണവും

സ്‌കൂള്‍ കലോത്സവമായാല്‍ െ്രെപമറി ക്ലാസുകളിലെ കുട്ടികള്‍ ചേര്‍ന്ന് ആക്ഷന്‍ സോംഗ് അവതരിപ്പിക്കുക പതിവായിരുന്നു. കൂട്ടുകാര്‍ ചാഞ്ചാടി പാട്ടു പാടുമ്പോള്‍ പിന്നണിയില്‍ പൂച്ചയുടെയും നായയുടെയും കാക്കയുടെയുമൊക്കെ ശബ്ദം കേള്‍പ്പിച്ചതു ഞാനായിരുന്നു. ആ ഇഷ്ടമാണു മിമിക്രിയില്‍ മത്സരിക്കാന്‍ പ്രേരണയായത്. മിമിക്രി പോപ്പുലറാകുംമുമ്പുള്ള കാലമായതിനാല്‍ മത്സരാര്‍ഥികള്‍ പേരിനു മാത്രമാണുണ്ടായിരുന്നത്. മൂന്നാം ക്ലാസ് മുതല്‍ തലയോലപ്പറമ്പ് ഡി.ബി. കോളജില്‍ മൂന്നാം വര്‍ഷ ബിരുദത്തിനു പഠിക്കും വരെ മത്സരിച്ചപ്പോഴെല്ലാം സമ്മാനം നേടി. എം.ജി. സര്‍വകലാശാലാ കലോത്സവത്തില്‍ രണ്ടുവട്ടം മിമിക്രി മത്സരത്തില്‍ ജേതാവായി. 1999ല്‍ സിനിമാതാരം സലിംകുമാറിന്റെ ട്രൂപ്പില്‍ അംഗമായതാണു ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയത്. അഞ്ചുവര്‍ഷം കഴിഞ്ഞ് സലിംകുമാറിനു സിനിമയില്‍ തിരക്കേറിയതോടെ സാജന്‍ പള്ളുരുത്തിക്കൊപ്പം ചേര്‍ന്നു പരിപാടികള്‍ അവതരിപ്പിച്ചു. അക്കാലത്താണു മിനിസ്‌ക്രീനില്‍ സജീവമായത്. ഏഷ്യാനെറ്റിലെ സിനിമാലയില്‍ ഏഴുവര്‍ഷവും ഏഷ്യാനെറ്റ് പ്ലസിലെ ബ്‌ളഫ് മാസ്‌റ്റേഴ്‌സില്‍ അഞ്ചുവര്‍ഷവും അഭിനയിച്ചു. അതോടെ സ്‌റ്റേജ് പ്രോഗ്രാമുകള്‍ വര്‍ധിച്ചു. ഇപ്പോള്‍ തരക്കേടില്ലാത്ത സമയമാണ്. അമേരിക്ക, യു.കെ., ഇന്തോനീഷ്യ തുടങ്ങി 12 രാജ്യങ്ങളില്‍ ഷോകളില്‍ പങ്കെടുത്തു. ഇക്കഴിഞ്ഞ ക്രിസ്മസിനു സ്വിറ്റ്‌സര്‍ലന്‍ഡിലായിരുന്നു.

സിനിമയും ഗ്ലാമറും

കാഴ്ചയ്ക്കു ബോളിവുഡ് നടന്മാരെ പോലെയുണ്ടെന്നൊക്കെ മുഖസ്തുതി പറയുന്നവരുണ്ട്. അവരോടു പറയാനുള്ളത്.... പ്ലീസ് ജീവിച്ചു പൊക്കോട്ടേയെന്നാണ്. തരക്കേടില്ലാത്ത മുഖം മിമിക്രി കലാകാരന്മാര്‍ക്കു പൊതുവേ വെല്ലുവിളിയാണ്. സദസിനെ ചിരിപ്പിക്കാന്‍ ഇരട്ടി പാടുപെടേണ്ടി വരും. മൂന്നുവര്‍ഷം മുമ്പാണു സിനിമയില്‍ മുഖം കാണിക്കുന്നത്. മമ്മൂട്ടിയുടെ നസ്രാണിയില്‍ പത്രപ്രവര്‍ത്തകനായി വേഷമിട്ടു. പിന്നീട് പോസിറ്റീവില്‍ ശ്രദ്ധേയമായൊരു കഥാപാത്രം. കപ്പലു മുതലാളിയിലാണു നായകനായത്. മഹാരാജാസ് ടാക്കീസ് അടക്കം മൂന്നു സിനിമകളാണ് ഉടന്‍ റിലീസാകാനുള്ളത്.

മിമിക്രി രംഗത്ത് ഒട്ടേറെ വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. കഷ്ടപ്പെട്ടു എഴുതുന്ന ഐറ്റങ്ങള്‍ മറ്റുള്ളവര്‍ തട്ടിക്കൊണ്ടു പോകുമ്പോള്‍ ഉണ്ടാകുന്ന നിരാശ പറഞ്ഞറിയിക്കാനാകില്ല. ഓരോ ഐറ്റങ്ങളും ഒരുതവണ ഉപയോഗം എന്ന അവസ്ഥയിലായിരിക്കുന്നു. ഒരിക്കല്‍ ടി.വി.യിലോ ഉത്സവപ്പറമ്പുകളിലോ കണ്ടവ മറ്റു വേദികളില്‍ ആസ്വാദകര്‍ സഹിക്കാന്‍ തയാറല്ല. ഗാനമേളക്കാര്‍ക്കൊന്നും ഇത്തരം ബുദ്ധിമുട്ടില്ല. അവിടെ പ്രിയ ഗാനങ്ങള്‍ ആസ്വാദകര്‍ വീണ്ടും ആവശ്യപ്പെട്ടുകൊള്ളും. മനസും ശരീരവും എല്ലായ്‌പ്പോഴും ഹാസ്യത്തിലര്‍പ്പിച്ചു നിന്നാലേ വേദികളില്‍ ടോട്ടല്‍ പെര്‍ഫോമന്‍സ് കാഴ്ചവയ്ക്കാനാകൂ.

കലയുടെ പൊളിറ്റിക്‌സ്

ഞങ്ങളുടേതു യാഥാസ്ഥിതിക കുടുംബമായിരുന്നു. അച്ഛന്‍ വെള്ളൂര്‍ എച്ച്.എന്‍.എല്‍. ജീവനക്കാരനായിരുന്നു. മിമിക്രിയോടുള്ള താല്പര്യം വീട്ടുകാര്‍ക്ക് ഇഷ്ടമായിരുന്നില്ല. സ്ഥിരതയുള്ള ഒരു ജോലിക്കാരനായി കാണണമെന്നായിരുന്നു അച്ഛനമ്മമാരുടെ ഉപദേശം. രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് അഞ്ചു വരെയുള്ള ജോലി... അതായിരുന്നു ആഗ്രഹം. പ്രീഡിഗ്രിക്കു ശേഷം ബി.കോമിനാണു ചേര്‍ന്നത്. എന്നാല്‍, പഠനം കഠിനമാണെന്നു ബോധ്യപ്പെട്ടപ്പോള്‍ ഒരുമാസത്തിനു ശേഷം നിര്‍ത്തി. അടുത്തവര്‍ഷം ബി.എ. പൊളിറ്റിക്‌സിനു ചേര്‍ന്നു. മിമിക്രിയും പഠിത്തവും ഒരുപോലെ തുടരുകയായിരുന്നു ഉദ്ദേശ്യം. കണക്കുകൂട്ടല്‍ ഇതുവരെ തെറ്റിയില്ലെന്നാണു വിശ്വാസം.

പ്രണയ വിവാഹത്തിനില്ലെന്നതു ശപഥം

പ്രണയിച്ചു വിവാഹം കഴിക്കില്ലെന്നതു ശപഥം പോലെയായിരുന്നു. വീട്ടുകാര്‍ ആലോചിച്ചുറപ്പിക്കുന്ന പെണ്‍കുട്ടിയെ ജീവിതസഖിയാക്കുമെന്ന ഉറപ്പു പാലിക്കുകയാണു പുതുവര്‍ഷാരംഭത്തില്‍. ജനുവരി 17നു വിവാഹമാണ്. കുടുംബസമേതം പൂനെയില്‍ താമസിക്കുന്ന സൗമ്യയാണു വധു. ചെറായിക്കടുത്ത് അയ്യമ്പള്ളിയിലാണു സൗമ്യയുടെ തറവാട്. വീട്ടുകാര്‍ ജാതകമൊക്കെ നോക്കി ആലോചിച്ചുറപ്പിച്ചതാണ്. അയ്യമ്പള്ളിയില്‍ സമുദായാചാരപ്രകാരം രാവിലെയാണു വിവാഹച്ചടങ്ങ്. പിറ്റേന്നു വെള്ളൂര്‍ ന്യൂസ്പ്രിന്റ് ഓഡിറ്റോറിയത്തില്‍ വിവാഹസല്‍ക്കാരവും.

No comments:

Post a Comment