Wednesday, April 6, 2011

തങ്കച്ചാ...കുഞ്ഞമ്മേ...ഞങ്ങടെ ഓമനനേതാവേ...

ഹിന്ദിയും തമിഴും കന്നഡയും മറാത്തിയും... ഭാഷകള്‍ പലതുചൊല്ലും ഭാരതീയര്‍ക്കെല്ലാം പ്രതിരോധമന്ത്രി എ.കെ. ആന്റണിയാണ്. തെക്കേയറ്റത്ത് മലയാളക്കരയിലെ ചേര്‍ത്തലയെന്ന തീരദേശത്തുചെന്നാല്‍ നാട്ടുകാരു പറയും പ്രതിരോധമന്ത്രി തങ്കച്ചനാണെണ്. വെറും തങ്കച്ചനല്ല, നമ്മുടെ തങ്കച്ചന്‍. ചേര്‍ത്തല ഇന്ത്യയിലാണെങ്കിലും ലോകമറിയുന്ന ആന്റണിയെ ഈ നാട്ടുകാര്‍ ചെറുപ്പംമുതലേ വിളിച്ചു ശീലിച്ചുപോയി തങ്കച്ചനെന്ന്. മുഖ്യമന്ത്രിയായാലും പ്രതിപക്ഷനേതാവായാലും വലിയ കേന്ദ്രമന്ത്രിയായാലും പ്രിയ നേതാവ് തങ്ങള്‍ക്ക് തങ്കച്ചന്‍ തന്നെയെന്നു തറപ്പിച്ചങ്ങു പറയും നാട്ടുകാര്‍. മുദ്രാവാക്യത്തിലും വരും തങ്കച്ചന്‍ കീ ജയ്. നാട്ടില്‍നിന്ന് ഡല്‍ഹിയിലെ എ.ഐ.സി.സി. ആസ്ഥാനത്തും ഓഫീസിലുമൊക്കെ തങ്കച്ചനെത്തേടിവരുന്ന നാട്ടുകാരുമേറെ.
  ആ തങ്കച്ചന്റെ തട്ടകമായിരുന്ന ചേര്‍ത്തലയില്‍ ഇത്തവണ യു.ഡി.എഫിനുവേണ്ടി പടനയിക്കുന്നത് അരൂരിന്റെ കുഞ്ഞമ്മയാണ്. ജെ.എസ്.എസ്. നേതാവ് കെ.ആര്‍. ഗൗരിയമ്മ നാട്ടുകാര്‍ക്കു മാത്രമല്ല പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും എതിര്‍ പാര്‍ട്ടിക്കാര്‍ക്കുമെല്ലാം കുഞ്ഞമ്മതന്നെ.
  കേരളത്തിലെ ജനനേതാക്കളില്‍ പലര്‍ക്കും സ്വന്തം വീട്ടിലും നാട്ടിലും മാത്രമറിയുന്ന ഓമനപ്പേരുകള്‍ ധാരാളം. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ അടുത്ത ബന്ധുക്കള്‍ അച്ചുവെന്നു വിളിക്കുമെങ്കിലും അണികള്‍ക്കും പൊതുജനങ്ങള്‍ക്കുമെല്ലാം അദ്ദേഹം വി.എസാണ്. പ്രായത്തില്‍ ഇളയവരുപോലും സഖാവ് വി.എസ്. എന്നു അഭിസംബോധന ചെയ്യുമ്പോള്‍ മനസുകൊണ്ട് സന്തോഷിക്കുന്നയാളാണു അച്യുതാനന്ദനെന്ന് ഏറ്റവും അടുപ്പമുള്ളവര്‍ രഹസ്യമായി പറയും.
  മണ്ഡലത്തില്‍ മാത്രമല്ല കേരളത്തിലുടനീളം അതിവേഗം ബഹുദൂരം സഞ്ചരിക്കുന്ന ഉമ്മന്‍ചാണ്ടി പുതുപ്പള്ളിക്കാര്‍ക്കു കുഞ്ഞൂഞ്ഞാണ്. പാര്‍ട്ടി നേതാക്കള്‍ക്കിടയിലും മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലുമെല്ലാം ഉമ്മന്‍ചാണ്ടി ചുരുങ്ങി ഒ.സിയാകും. കേരളത്തിനു കെ.എം. മാണി വല്ല്യ നേതാവെങ്കിലും പാലാക്കാര്‍ക്കദ്ദേഹം ഇന്നും കുഞ്ഞുമാണി. പുത്രനും കോട്ടയം എം.പിയുമായ ജോസ് കെ. മാണിയാകട്ടെ അനുഭാവികള്‍ക്കിടയില്‍ ജോസ്‌മോനാണ്.
  പി.ടി. ചാക്കോയുടെ ശിഷ്യനായിരുന്ന കെ.എം. മാണിക്ക് രാഷ്ട്രീയമായി എതിര്‍ചേരിയില്‍ പോയെങ്കിലും ഗുരുവിന്റെ മകന്‍ പി.സി. തോമസ് ഇന്നും കൊച്ചുമോന്‍. സ്വകാര്യ കൂടിക്കാഴ്ചകളില്‍ തോമസിനെ മോന്‍ എന്നും വിളിക്കും.
  ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായി മത്സരിക്കാന്‍ ഒരു രമേശ് എത്തിയെങ്കില്‍ സീറ്റു പ്രതീക്ഷിച്ച മറ്റൊരു രമേശിനു സീറ്റു നഷ്ടമായി. കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല ഹരിപ്പാട് മണ്ഡലത്തില്‍ നിനച്ചിരിക്കാതെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി. എന്നാല്‍ രമേശ് എന്നറിയപ്പെടുന്ന കല്ലൂപ്പാറ എം.എല്‍.എ. കേരളാ കോണ്‍ഗ്രസിലെ ജോസഫ് എം. പുതുശേരി മാണി ഗ്രൂപ്പില്‍ സീറ്റില്ലാത്ത ഏക സിറ്റിംഗ് എം.എല്‍.എയായി.
  ആരൊക്കെ ആരോപണങ്ങള്‍ ഉയര്‍ത്തിയാലും കുഞ്ഞിപ്പയാണു തങ്ങളുടെ അനിഷേധ്യ നേതാവെന്നു ആരുടെ മുന്നിലും തുറന്നു പറയാന്‍ മടിയില്ലാത്തവരാണു ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ സാധാരണ പ്രവര്‍ത്തകര്‍. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അവര്‍ക്കു മാത്രമല്ല പാര്‍ട്ടി നേതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമെല്ലാം കുഞ്ഞിപ്പയാണ്. കേന്ദ്രമന്ത്രി ഇ. അഹമ്മദിനെ ലീഗുകാര്‍ ആദരവോടെ അഹമ്മദുകുട്ടി സാഹിബെന്നു വിളിക്കും.
  ഔസേപ്പച്ചന്‍മാര്‍ ഒരുപാടുണ്ടാകാം. എന്നാല്‍ തൊടുപുഴക്കാര്‍ക്കു ഒന്നേ ഔസേപ്പച്ചനുള്ളൂ. അതു കേരളാ കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫാണ്. കോണ്‍ഗ്രസുകാര്‍ക്ക് നേതാക്കളായി അനേകം പേരുണ്ടെങ്കിലും ലീഡര്‍ എന്നു മനസറിഞ്ഞു വിളിച്ചത് കെ. കരുണാകരനെയല്ലാതെ മറ്റാരെയാണ്.
  കമ്യൂണിസ്റ്റുകാര്‍ പരസ്പരം സഖാവ് എന്നു അഭിസംബോധന ചെയ്യുമെങ്കിലും സഖാക്കളുടെ സഖാവായി നെഞ്ചില്‍ കോറിയിട്ടത് വൈക്കത്തുകാരന്‍ പി. കൃഷ്ണപിള്ളയെ. സി.പി.ഐ. സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന്റെ പിതാവ് സി.കെ. കുമാരപ്പണിക്കര്‍ അറിയപ്പെട്ടിരുന്നത് വയലാര്‍ സ്റ്റാലിനെന്നാണ്. ആര്‍.എസ്.പിയുടെ എക്കാലത്തെയും സമുന്നത നേതാവായിരുന്ന ബേബി ജോണ്‍ നാട്ടുകാര്‍ക്ക് ബേബിസാറും മറ്റുള്ളവര്‍ക്കിടയില്‍ കേരള കിസിഞ്ജറുമായിരുന്നു.
  സി.പി.എം. നേതാവായിരുന്ന ഇ. ബാലാനന്ദന്‍ അറിയപ്പെട്ടത് സ്വാമിയെന്ന്. ഒളിവില്‍ കഴിഞ്ഞ കാലത്ത് സ്വാമിയുടെ വേഷം ധരിച്ചാണു അദ്ദേഹം പോലീസ് ദൃഷ്ടിയില്‍നിന്നു രക്ഷപ്പെട്ടിരുന്നത്.
  ബി.ജെ.പി. നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഒ. രാജഗോപാല്‍ പ്രായഭേദമെന്യേ ഏവരുടെയും രാജേട്ടനാണ്. നേമത്ത് വോട്ടുതേടിയിറങ്ങുന്ന അദ്ദേഹത്തെ മുത്തശിമാര്‍പോലും രാജേട്ടനെന്നു വിളിക്കുമ്പോള്‍ കാര്യമറിയാത്തവര്‍ക്ക് ചിരി.
  പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരേ മത്സരിക്കുന്ന അഡ്വ. സജി കെ. ചേരമന്‍ ചേപ്പാട് സ്വദേശിയായ സജി കുഞ്ഞുകുട്ടിയാണ്. അധഃസ്ഥിത വര്‍ഗത്തിന്റെ അവകാശങ്ങള്‍ക്കായി പടയ്ക്കിറങ്ങുമ്പോള്‍ ചേരമന്‍ എന്നുകൂടി പേരിനൊപ്പം ചേര്‍ക്കുന്നതാണ് ഉചിതമെന്നു തീരുമാനിച്ചത് അദ്ദേഹം തന്നെ.
  പാവങ്ങളുടെ പടത്തലവനെന്നറിയപ്പെടുന്ന എ.കെ.ജി. ആയില്യത്ത് കുറ്റിയാറി ഗോപാലനാണ്. സി.പി.ഐ. നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന പി.കെ.വി. പയയാറ്റ് കേശവപിളള വാസുദേവനാണ്. ആര്‍.എസ്.പി. നേതാവ് എം.വി. രാഘവന്‍ മേലേത്തു വീട്ടില്‍ രാഘവനും കണ്ണൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി എ.പി. അബ്ദുള്ളക്കുട്ടി അരുവാമ്പള്ളി പുതിയപുരയില്‍ അബ്ദുള്ളക്കുട്ടിയുമാണ്.
  1982 ലെ കരുണാകര മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്ന കെ.ജി.ആര്‍. കര്‍ത്ത സ്വന്തം വിളിപ്പേര് പുറത്തുപറയാന്‍ ആഗ്രഹമില്ലാത്തയാളായിരുന്നു. ഒരിക്കല്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ബന്ധുക്കളും ഭാര്യയുമെല്ലാം കെ.ജി.ആര്‍. കര്‍ത്തയെന്നാണു വിളിക്കുന്നതെന്നായിരുന്നു മറുപടി.
  പത്തനംതിട്ട ജില്ലയുടെ പിതാവെന്നു വിളിക്കപ്പെടുന്ന മുന്‍ എം.എല്‍.എ. കെ.കെ. നായര്‍ ജനങ്ങള്‍ക്കു പ്രിയപ്പെട്ട കരുണന്‍സാര്‍. രണ്ടുവട്ടം മന്ത്രിയായി ഇപ്പോള്‍ വിശ്രമജീവിതം നയിക്കുന്ന പ്രഫ. കെ. നാരായണക്കുറുപ്പ് വാഴൂരിനു പടക്കുറുപ്പും നാട്ടുകാര്‍ക്കു കുറുപ്പുസാറുമാണ്.
   ഇരിക്കൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ.സി. ജോസഫ് രാജപ്പനും പി.സി. ചാക്കോ എം.പി. അനിയനും പി.ജെ. കുര്യന്‍ എം.പി. പാപ്പച്ചനും മൂവാറ്റുപുഴയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ജോസഫ് വാഴയ്ക്കന്‍ ബേബിയും കുട്ടനാട്ടിലെ കേരളാ കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥി ഡോ. കെ.സി. ജോസഫ് ഡോക്ടറും കായംകുളത്തെ സി.പി.എം. സ്ഥാനാര്‍ഥി സി.കെ. സദാശിവന്‍ കൊച്ചാണിയുമാണ്... പ്രിയപ്പെട്ടവര്‍ക്ക്.
  എ.കെ.ജി., ഇ.എം.എസ്. തുടങ്ങി മൂന്നക്ഷര നാമങ്ങളാണു കമ്യൂണിസ്റ്റു നേതാക്കള്‍ക്കു എന്നും ഹരം. ഓമനപ്പേരുകളും വിളിപ്പേരുകളുമൊക്കെയായി നേതാക്കള്‍ അങ്കത്തട്ടില്‍ സജീവമായതോടെ അണികളും ആവേശ തിമിര്‍പ്പിലാണ്.

5 comments:

  1. kollam. nannayi

    ReplyDelete
  2. puthiya arivukal nalkiyathinu nanni. all the best

    ReplyDelete
  3. HARIKRISHNANS blog is very interesting. keep it up..

    ReplyDelete
  4. kishor kumar,koyambathoorApril 8, 2011 at 11:27 AM

    good item. thanx harikrishnan kavalam

    ReplyDelete
  5. Lakshmi KS, thrichurApril 8, 2011 at 11:28 AM

    its nice.vaitng 4 new posts

    ReplyDelete