Saturday, April 17, 2010

ക്യാന്‍വാസിലെ അണ്ണന്‍തമ്പി

ലാഭവന്‍ മണി നായകനാകുന്ന ക്യാന്‍വാസ് എന്ന സിനിമയില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് അനുജന്‍ കണ്ണനെന്ന ആര്‍.എല്‍.വി രാമകൃഷ്ണന്‍ സിനിമാ ലോകത്ത് സജീവമാകുകയാണ്. ഷാജി രാജശേഖരന്‍ സംവിധാനം ചെയ്യുന്ന ക്യാന്‍വാസില്‍ സംസ്‌കൃത നാടകങ്ങളെ ആസ്പദമാക്കി വിദൂഷകന്റെ
രൂപഭേദങ്ങളോടെയുള്ള രാമു എന്ന കഥാപാത്രമായാണ് രാമകൃഷ്ണന്‍ അഭിനയിക്കുന്നത്. ക്യാന്‍വാസ് മാര്‍ച്ചില്‍ പ്രദര്‍ശനത്തിനെത്തും.
     ബാംബൂ ബോയ്‌സ്, ക്വട്ടേഷന്‍, മസനഗുഡി മന്നാഡിയാര്‍ സ്പീക്കിംഗ് എന്നീ ചിത്രങ്ങളില്‍ ചെറു വേഷങ്ങള്‍ ചെയ്തിട്ടുള്ള രാമകൃഷ്ണന്‍ കായംകുളം കൊച്ചുണ്ണി മെഗാ സീരിയലിലെ അബൂട്ടിയായാണ് മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കു പ്രിയങ്കരനാകുന്നത്.ക്യാന്‍വാസിലെ രാമുവും അതുപോലെ ശക്തമായ കഥാപാത്രം തന്നെയെന്ന് രാമകൃഷ്ണന്‍ . എട്ടാം വയസില്‍ നൃത്ത രംഗത്തെത്തി ഇപ്പോള്‍ മോഹിനിയാട്ടത്തില്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന രാമകൃഷ്ണനു നൃത്തമാണു ജീവിതം. നൃത്തരംഗത്തു മുന്നേറാനുള്ള ചവിട്ടു പടി മാത്രമാണു സിനിമയെന്നു ഈ യുവാവ് പറയുന്നു.
  
നൃത്തം......ജീവിതം...
  
സ്‌കൂളില്‍ പഠിക്കുന്ന കാലത്തു തന്നെ നൃത്തത്തോടായിരുന്നു കമ്പം. അന്നത്തെ അന്നത്തിനു പോലും കഷ്ടപ്പെടുന്ന കുടംബത്തിലെ അംഗമായതിനാല്‍ നൃത്ത പഠനം കടുത്ത വെല്ലുവിളിയായി. അഞ്ചു സഹോദരിമാരടക്കം ഞങ്ങള്‍ എട്ടു മക്കളായിരുന്നു.എങ്കിലും മണിച്ചേട്ടനടക്കം എല്ലാവരും പ്രോത്സാഹിപ്പിച്ചു. തൃപ്പുണ്ണിത്തുറ ആര്‍.എല്‍.വി കോളജില്‍ നിന്നു മോഹിനിയാട്ടത്തില്‍ ഡിപേ്‌ളാമയും പോസ്റ്റ് ഡിപേ്‌ളാമ ഒന്നാം ക്‌ളാസോടെയും പാസായി. തുടര്‍ പഠനം എം.ജി സര്‍വ്വകലാശാലയിലായിരുന്നു. അവിടെ ഒന്നാം റാങ്കോടെ വിജയിച്ചു. കേരള കലാമണ്ഡലം കല്‍പിത സര്‍വ്വകലാശാലയില്‍ നിന്നു എം.ഫില്ലും ഒന്നാം റാങ്കില്‍ പാസായി. ഒരു വര്‍ഷം മുമ്പാണു പി.എച്ച്.ഡിക്കു ചേര്‍ന്നത്.അധികം വൈകാതെ തന്നെ ഡോക്ടറേറ്റ് സ്വന്തമാക്കാനാകുമെന്ന് ആശിക്കുന്നു. ആറു സ്ഥാപനങ്ങളിലായി 1500 ഓളം കുട്ടികളെ നൃത്തം അഭ്യസിപ്പിക്കുന്നുണ്ട്.

സിനിമ....

 മണിചേട്ടന്‍ സിനിമയിലെത്തും മുമ്പ് നൃത്തം അവതരിപ്പിച്ചു തുടങ്ങിയതാണ്. സിനിമയോട് വലിയ താല്പര്യമൊന്നും ഇല്ലായിരുന്നു.സ്റ്റാര്‍ വാല്യൂ ഇല്ലാത്ത നര്‍ത്തകരെ പലര്‍ക്കും വേണ്ടെന്ന അവസ്ഥയാണിന്നു നമ്മുടെ നാട്ടിലുള്ളത്. വിളിച്ചാല്‍ തന്നെ മെച്ചപ്പെട്ട പ്രതിഫലം ലഭിക്കാത്ത സാഹചര്യം. അതുകൊണ്ടാണു സിനിമാഭിനയം ആവശ്യമാണെന്നു തോന്നിയത്.സിനിമയിലൂടെ നൃത്ത രംഗത്തു മുന്നേറുകയാണു ലക്ഷ്യം.  മണിച്ചേട്ടന്‍ ഹാസ്യ നടനായെത്തി നായകനായും പ്രതിനായകനുമായെല്ലാം തിളങ്ങി.എന്നാല്‍ ഹാസ്യത്തിന്റെ വഴി എനിക്കു വഴങ്ങില്ല. കാരക്ടര്‍ റോളുകള്‍ ചെയ്യാനാണു താല്‍പര്യം.

ഭാവി പദ്ധതികള്‍......

വിവാഹം എന്തായാലും അടുത്തെങ്ങുമില്ല. മോഹിനിയാട്ടത്തില്‍ ഏറെ പഠിക്കണമെന്നുണ്ട്. സിനിമയില്‍ ഏറെ അവസരങ്ങള്‍ വരുന്നുണ്ട്. ഒരു സ്വപ്ന പദ്ധതിയാണു എന്റെയും മണിച്ചേട്ടന്റെയും മനസ്സില്‍ ഇപ്പോള്‍ നിറഞ്ഞിരിക്കുന്നത്. ഞങ്ങളുടെ ജീവിത കഥ സിനിമയാക്കുക എന്നതാണത്. ജ്യേഷ്ഠാനുജന്‍മാരായി ഞങ്ങള്‍ അഭിനയിക്കും. കഥയും തിരക്കഥയും സംവിധാനവുമൊന്നും ഞങ്ങളായിരിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ ചേട്ടന്‍ തന്നെ പിന്നീടു വെളിപ്പെടുത്തും.

1 comment: